ന്യൂഡൽഹി: സുഹൃദ് ദിനത്തിൽ ഊഷ്മളമായ ഒരു ബന്ധത്തിന്‍റെ കഥ പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആശിഷ് നെഹ്റ. 2011 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെമി ഫൈനൽ മത്സരം മൊഹാലിയിൽ നടക്കുന്നു. ഈ മത്സരം കാണാൻ തന്‍റെ കുടുംബാംഗങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതിരുന്ന അവസ്ഥയിൽ വിഷമിച്ചിരിക്കുകയായിരുന്നു നെഹ്റ. ഈ വിവരം അറിഞ്ഞു സഹായിക്കാനായി എത്തിയത് എതിർ ടീമിലെ രണ്ടുപേർ. പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രീദിയും ഷോയിബ് അക്തറുമാണ് നെഹ്റയെ സഹായിച്ചത്.
എല്ലാം വളരെ വേഗത്തിലായിരുന്നു, 72 മണിക്കൂറിനുള്ളിൽ, ലോകകപ്പ് സെമിഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടുമെന്ന് എല്ലാവർക്കും മനസ്സിലായി. അതുകൊണ്ടുതന്നെ മത്സരം കാണുന്നതിനുള്ള ടിക്കറ്റും ഹോട്ടൽ മുറികളുമെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ചണ്ഡിഗഡിൽ ധാരാളം പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇല്ല. ഉള്ള ഹോട്ടലുകളിലൊക്കെ പെട്ടെന്നു തന്നെ മുറികൾ ബുക്കിങ് ആയി. അന്ന് ടീം അംഗങ്ങൾ താജ് ഹോട്ടലിലാണ് താമസിച്ചത്.
എന്നാൽ പ്രശ്നം അതായിരുന്നില്ല, മത്സരം കാണാനുള്ള ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. ഇന്ത്യ-പാക് മത്സരം കാണാൻ ആഗ്രഹിച്ചെങ്കിലും തന്‍റെ കുടുംബാംഗങ്ങൾക്കു ടിക്കറ്റ് ലഭിച്ചില്ലെന്ന് നെഹ്റ പറയുന്നു. ഒടുവിൽ പാക് ടീമിലെ രണ്ടുപേരാണ് തന്നെ സഹായിച്ചത്. അഫ്രിദിയും അക്തറുമായിരുന്നു അതെന്ന് നെഹ്റ പറയുന്നു.