ഇതെന്തൊരു തണുപ്പാണ്! വൃശ്ചികപ്പുലരികളില്‍ മലയാളികള്‍ സ്ഥിരമായി പറയാറുള്ള വാക്കുകൾ. ചെറിയ മഞ്ഞുകണ്ടാല്‍ തണുത്തു വിറക്കുന്ന മലയാളിയെയും ജനുവരി കടന്നുകിട്ടാന്‍ പ്രാർത്ഥിക്കുന്ന ഉത്തരോന്ത്യക്കാരെയും കുറിച്ച് റഷ്യയിലെ യാക്കൂറ്റ്സുകാർ കേട്ടാൽ അവർ ചോദിക്കും ഇതൊക്കെ ഒരു തണുപ്പാണോ എന്ന്. റഷ്യയുടെ വടക്കേ അറ്റത്തുള്ള സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പ്രദേശമാണ് ഇത്. ലെന നദിയുടെ തീരത്തുള്ള യാക്കൂറ്റ്‌സില്‍ വെറും തണുപ്പല്ല, റഫ്രിജറേറ്ററില്‍ അകപ്പെട്ട പോലെയാണ്. (Photo : Reuters)
ലോകത്തെ ഏറ്റവും തണുപ്പുള്ള നഗരമാണ് യാക്കൂറ്റ്സ്. ഇപ്പോഴത്തെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസാണ്. ഞായറാഴ്ച ഇവിടെ താപനില മൈനസ് 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. മൈനസ് 64 ഡിഗ്രി സെൽഷ്യസിലും താഴെ പോയിട്ടുണ്ട് ഇവിടത്തെ താപനില. 2018ലെ മഞ്ഞുകാലത്ത് ഇവിടെ പലരുടെയും കണ്‍പീലികള്‍ ഉറഞ്ഞുപോയ സ്ഥിതിയുമുണ്ടായി. (Photo : Reuters)
ഇത്ര തണുപ്പുള്ള സ്ഥലത്ത് എങ്ങനെയാണ് ജനങ്ങൾ കഴിയുന്നതെന്ന് ചിന്തിച്ച് മൂക്കത്ത് വിരൽവക്കേണ്ട. യാക്കുറ്റ്സുകാര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല. തണുപ്പിനോട് ഏറ്റുമുട്ടാതിരിക്കുക, ശരീരത്തിന് ചൂട് ഉറപ്പാക്കുക ഇതാണ് ഇവിടത്തെ രീതി. വസ്ത്രധാരണമാണ് അതില്‍ ഏറ്റവും പ്രധാനം. ചൂട് നല്‍കുന്ന വസ്ത്രങ്ങളും ജാക്കറ്റുകളും പാളികള്‍ പോലെ ധരിക്കും. രണ്ടും മൂന്നും ഗ്ലൗസ് ഉണ്ടാകും. ഇതിനെല്ലാം പുറമേ സ്കാര്‍ഫും വിന്റര്‍ തൊപ്പികളും ബൂട്ടുകളും. നല്ല തണുപ്പുള്ളപ്പോള്‍ യാക്കുറ്റ്സുകാരെ കണ്ടാല്‍ കാബേജ് പോലെയിരിക്കും. (Photo : Reuters)
യാക്കുറ്റ്സിലെ മീന്‍മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ക്ക് ഫ്രിഡ്ജോ ഫ്രീസറോ വേണ്ട. ‘ഞങ്ങള്‍ക്ക് തണുപ്പ് തോന്നാറില്ല. കാരണം തണുപ്പ് വരുമ്പോള്‍ത്തന്നെ ഞങ്ങളുടെയൊക്കെ തലച്ചോര്‍ അത് നേരിടാന്‍ തയാറെടുത്തിരിക്കും. എല്ലാം സാധാരണമാണ് എന്ന് അത് ഞങ്ങളോട് പറയും. പിന്നെ എങ്ങനെ തണുപ്പ് പ്രശ്നമാകും?’- ഇവിടെ കട നടത്തുന്ന നുര്‍ഗ്സുന്‍ സ്റ്ററോസ്റ്റിന പറയുന്നു. (Photo : Reuters)
1922 മുതല്‍ സാഖ ഒരു സ്വയംഭരണ പ്രദേശമാണ്. റഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും പത്തുലക്ഷത്തില്‍ താഴെ മാത്രമാണ് സാഖയിലെ ജനസംഖ്യ. യാക്കുറ്റ്‌സ് നഗരത്തില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്നു. സൈബീരിയക്കാരായ യാക്കുറ്റ്‌സുകളാണ് ജനസംഖ്യയില്‍ പകുതിയിലും 39 ശതമാനത്തോളം റഷ്യന്‍ വംശജരുണ്ട്. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പട്ടണമാണ് യാക്കുറ്റ്‌സ്. (Photo : Reuters)