ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞയാഴ്ച ക്വിങ്ഡോ നഗരത്തിൽ വ്യാപകമായ പരിശോധന നടത്തിയിരുന്നു. അടുത്തിടെ അവിടെ റിപ്പോർട്ട് ചെയ്ത രോഗവ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനായാരിരുന്നു ഇത്. അതിനിടെയാണ് ഫ്രീസുചെയ്ത മത്സ്യ പാക്കറ്റിന് പുറത്ത് ജീവനുള്ള കൊറോണ വൈറസിനെ കണ്ടെത്തിയത്.
ശീതീകരിച്ച സാധനങ്ങൾ വഴി ദീർഘദൂരങ്ങളിലേക്ക് കൊറോണ വൈറസ് പകരാൻ സാധ്യതയുണ്ടെന്ന വിവരം ആദ്യമായി സ്ഥിരീകരിക്കുകയാണ് ഇവിടെ. ക്വിങ്‌ഡോയിലെ രണ്ട് ഡോക്ക് തൊഴിലാളികൾ സെപ്റ്റംബറിൽ കോവിഡ് ബാധിതരായിരുന്നു. ഇതേത്തുടർന്നാണ് രോഗ ഉറവിടം തേടി സിഡിസി പരിശോധന നടത്തിയത്.
advertisement
അതേസമയം ഡോക്കിലെ തൊഴിലാളികൾ വൈറസ് ബാധിതരായത് നേരിട്ട് പാക്കറ്റിൽ പിടിച്ചതുകൊണ്ടാകില്ലെന്ന് സിഡിസി വ്യക്തമാക്കുന്നു. മറ്റാരെങ്കിലും വഴിയാകും രോഗവ്യാപനമെന്നും പറയപ്പെടുന്നു. ശീതീകരിച്ച ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ഒരു ഉപഭോക്താവിനും വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സിഡിസി വ്യക്തമാക്കുന്നുണ്ട്.
എന്നിരുന്നാലും, ശീതീകരിച്ച ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോസസ്സ് ചെയ്യുന്നതും വിൽക്കുന്നതുമായ തൊഴിലാളികൾ രോഗബാധിതരാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഉൽപന്നങ്ങളുമായി നേരിട്ട് ചർമ്മ സമ്പർക്കം ഒഴിവാക്കണമെന്ന് സിഡിസി ഉപദേശിച്ചു. കൈ കഴുകാതെ മലിനമാകാൻ സാധ്യതയുള്ള ജോലി ചെയ്യുന്നതും, വസ്ത്രങ്ങൾ എടുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ വായിലോ മൂക്കിലോ തൊടരുതെന്നും പതിവായി കോവിഡ് പരിശോധന നടത്തണമെന്നും സിഡിസി നിർദേശം നൽകി.