2020 സെപ്റ്റംബർ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മി ഉൾപ്പെടുന്ന ആക്ടിവിസ്റ്റുകൾ കറുത്ത മഷി ഒഴിക്കുകയായിരുന്നു. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാൾ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങൾ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്‌തു. സംഭവം പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫേസ്ബുക് വഴി ലൈവ് സ്ട്രീം ചെയ്യുകയും ചെയ്‌തു. ലൈവിൽ തന്നെ ഒട്ടേറെപ്പേർ ഇവരെ പിന്തുണച്ച് രംഗത്തെത്തി.
advertisement
വിജയ് പി. നായരുടെ അശ്ലീല വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ താവളത്തില്‍ നിന്ന് ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ശേഷം ആക്ടിവിസ്റ്റുകള്‍ പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
പേര് പറയാതെ മലയാളത്തിലെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന് പരാമർശിച്ചുകൊണ്ട് ഇയാൾ ചില അശ്‌ളീല പ്രയോഗങ്ങൾ നടത്തിയിരുന്നു. പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് തങ്ങൾ നേരിട്ട് ഇടപെട്ടതെന്ന് പ്രതിഷേധക്കാർ പിന്നീട് പറയുകയുണ്ടായി. ഇനി വരുന്നിടത്ത് വച്ച് കാണാം എന്ന നിലപാടായിരുന്നു ഭാഗ്യലക്ഷ്മിയുടേത്.
ഇരു കൂട്ടരും പരാതി നൽകുകയും, ഇരുവർക്കുമെതിരെ കേസ് എടുക്കുകയുമാണുണ്ടായത്.
വിവാദത്തെ തുടർന്ന് വിജയ് പി. നായരുടെ ചാനലുകൾ യൂട്യൂബ് നീക്കം ചെയ്‌തു. സംഭവത്തിന് ശേഷം വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതല കൂടിയുള്ള ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ സൈബർ ഇടങ്ങളിൽ ഇരയാക്കപ്പെടുന്നവർ പ്രതികരിക്കണമെന്ന നിലപാടിനെ പിന്തുണയ്ക്കുകയാണുണ്ടായത്.
