മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ഇടപെടലിനെ മുൻനിർത്തിയാണ് ശശി തരൂരിനെ അവാർഡിനായി ജൂറി തെരഞ്ഞെടുത്തത്.
ഡോ.പി.എ ഇബ്രാഹിം ഹാജി ചെയർമാനായ ജൂറിയിൽ ഗ്രന്ഥകാരൻ എം.സി വടകര, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുൻ അംഗം ടി.ടി ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ എന്നിവർ അംഗങ്ങളുമായിരുന്നു.
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന വർഗീയ - ഫാസിസത്തിനെതിരെ ശശി തരൂർ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് മതേതര സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
advertisement
മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ നേതൃമഹിമ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അദ്ദേഹം ഉയർത്തിപിടിച്ച നിലപാടിന്റെ സൗന്ദര്യം എക്കാലവും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ കെഎംസിസി അനുസ്മരണ പരിപാടികൾ നടത്തുന്നത്.
സിഎച്ച് രാഷ്ട്രസേവാ പുരസ്കാര സമർപ്പണവും 'മതനിരപേക്ഷ രാഷ്ട്രം; പ്രതിസന്ധിയും പ്രതിവിധിയും' എന്ന വിഷയത്തിൽ സെമിനാറും കോഴിക്കോട്ട് വെച്ച് നടത്തും.
ഡോ.പിഎ ഇബ്രാഹിം ഹാജി, ദുബായ് കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.