Joint Entrance Exam (JEE) ആസം ടോപ്പറായ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർഥിയാണ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായത്. നീലിനൊപ്പം പിതാവ് ഡോ.ജ്യോതിർമയി ദാസ് ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിലെ ജീവനക്കാരായ ഹമേന്ദ്രനാഥ് ശര്‍മ്മ, പങ്കജ് കാലിത, ഹിരുകുമാൽ പഥക് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ജെഇഇ പരീക്ഷയിൽ ടോപ്പറായ വിദ്യാർഥി പരീക്ഷയ്ക്ക് ഹാജരായിട്ടില്ലെന്നാരോപിച്ച് നേരത്തെ അസാര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. മിത്രദേവ മഹന്ദ എന്നയാളായിരുന്നു പരാതിക്കാരൻ.
advertisement
ഗുവാഹത്തിയിലെ ബോർജർ മേഖലയിലെ സെന്‍ററിലായിരുന്നു ടോപ്പ് മാർക്ക് നേടിയ വിദ്യാര്‍ഥിയുടെ പരീക്ഷകേന്ദ്രം. എന്നാല്‍ ഇയാൾക്ക് പകരം മറ്റാരോ ആണ് പരീക്ഷ എഴുതിയതെന്നായിരുന്നു പരാതി. ഇക്കാര്യം നീൽ തന്‍റെ ഒരു സുഹൃത്തിനോട് സമ്മതിക്കുന്ന ടെലിഫോൺ സംഭാഷണം പുറത്തു വരികയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ഗുവാഹത്തിയിലെ ഡൗൺ ഠൗൺ ഹോസ്പിറ്റലിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റായ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷയിൽ മകന് പകരക്കാരനെ എത്തിച്ച കാര്യം മറയ്ക്കാന്‍ ഇരുപത് ലക്ഷം രൂപയാണ് മുടക്കിയതെന്നാണ് റിപ്പോർട്ട്.
നീലിന്‍റെ മാതാവ് ലഖി ദാസും ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. മാതാപിതാക്കളുടെ സമ്മര്‍ദ്ദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വിദ്യാർഥി പൊലീസിനോട് പറഞ്ഞത്. 'എനിക്ക് സയൻസ് പഠിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. ആർട്സ് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ സയൻസ് തന്നെ പഠിക്കണമെന്ന് അമ്മയും അച്ഛനും സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. ഒരു മത്സര പരീക്ഷയ്ക്കും ഇരിക്കാൻ താത്പ്പര്യവും ഉണ്ടായിരുന്നില്ല'. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് നീൽ വെളിപ്പെടുത്തി.
പഠനത്തിൽ അതീവ സമർഥനായ നീൽ പത്തിൽ 90%വും പ്ലസ് ടുവിന് 85%വും മാർക്ക് കരസ്ഥമാക്കിയിരുന്നു. ഡോക്ടറായ മാതാപിതാക്കൾ കടുംപിടുത്തം പിടിച്ച് സയന്‍സ് പഠിക്കണമെന്ന അവരുടെ വാശി, ആർട്സിൽ മാത്രം താത്പ്പര്യമുണ്ടായിരുന്ന തന്നെ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് നീൽ പറയുന്നത്.