തിരുവനന്തപുരം കരകുളം പോസ്റ്റ് ഓഫീസ് പരിധിയിലെ 306 പേരുടെ ആധാർ കാർഡുകളാണ് കാട്ടാക്കടയിലെ ആക്രിക്കടയിൽ കണ്ടെത്തിയത്. കാട്ടാക്കട സി ഐയും സംഘവും സ്ഥലത്ത് എത്തി കാർഡുകൾ സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ഓട്ടോറിക്ഷയിൽ എത്തിയ യുവാവ് കാർഡുകൾ അടങ്ങുന്ന കെട്ട് ആക്രിക്കടക്കാരന് നൽകുകയും ശനിയാഴ്ച രാവിലെ ഈ കാർഡുകൾ പരിസരവാസിയുടെ ശ്രദ്ധയിൽപ്പെടുകയും അയാൾ പൊലീസിൽ പരാതിപ്പെടുകയും ആയിരുന്നു.
advertisement
കാട്ടാക്കടയിലെ സദാശിവന്റെ ആക്രിക്കടയിൽ നിന്നാണ് ആധാർ രേഖകളുടെ കെട്ട് കണ്ടെത്തുന്നത്. സാധനങ്ങൾ തരം തിരിക്കുമ്പോഴാണ് കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ കണ്ടെത്തുന്നത്. കൂടെ ബാങ്കിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നും രജിസ്ട്രേഷൻ ഓഫീസിൽ നിന്നുമടക്കമുള്ള രേഖകളും കണ്ടെത്തി. പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടുകണക്കിന് രേഖകളുള്ളത് കണ്ടെത്തിയത്. പലതും പല മേൽവിലാസങ്ങളിലുള്ളവയായിരുന്നു. വ്യാജ ആധാർ കാർഡുകളാണോ, അട്ടിമറിയാണോ എന്നൊന്നുമറിയാതെ ആദ്യം പൊലീസും അമ്പരന്നു.
Also Read- കനത്ത മഞ്ഞുവീഴ്ച; കശ്മീരിൽ യുവതിയെയും നവജാതശിശുവിനെയും സ്ട്രെച്ചറിൽ ചുമന്ന് വീട്ടിലെത്തിച്ച് സൈന്യം
രേഖകളിലെ വിലാസം നോക്കിയാണ് കരകുളത്ത് തപാൽവകുപ്പിലെ താൽക്കാലിക ജീവനക്കാരിയിലേക്ക് പൊലീസ് അന്വേഷണമെത്തുന്നത്. ഇവരെ അന്വേഷിച്ചെത്തി ചോദ്യം ചെയ്തപ്പോൾ മദ്യപിച്ചെത്തിയ ഭർത്താവാണ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും ആക്രിക്കടയിൽ കൊണ്ടു പോയി വിറ്റതെന്ന് സമ്മതിച്ചു. തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.