അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ 2019 ഒക്ടോബർ 28, 29 തിയ്യതികളിലാണ് വെടിവെപ്പ് നടന്നത്.ആദ്യത്തെ ദിവസം മാവോയിസ്റ്റ് നേതാക്കളായ അരവിന്ദ്, കാർത്തിക് , രമ എന്നിവരും രണ്ടാമത്തെ ദിവസം മണിവാസകവുമാണ് കൊല്ലപ്പെട്ടത്. പൊലീസിൻ്റെ തണ്ടർബോൾട്ട് സേന വനത്തിൽ പരിശോധന നടത്തുമ്പോൾ മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് പ്രതിരോധത്തിനായി തിരിച്ചു വെടിവെച്ചു എന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഈ വിശദീകരണം ഭരണകക്ഷിയായ സിപിഐ പോലും വിശ്വസിച്ചില്ല.
വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ച സി പി ഐ സംഘം സംഭവം വ്യാജഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായി പറഞ്ഞതോടെ വൻ വിവാദത്തിനാണ് തുടക്കമായത്.
advertisement
അന്വേഷിക്കാൻ സിപിഐ സംഘമെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി
അട്ടപ്പാടിയിൽ നടന്ന വെടിവെപ്പ് ഏകപക്ഷീയമായി പൊലീസ് നടത്തിയ വെടിവെപ്പായിരുന്നുവെന്ന് ആരോപണം ഉയർന്നതോടെ സി പി ഐ സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട സംഘമാണ് വെടിവെപ്പ് നടന്ന മഞ്ചിക്കണ്ടി വനത്തിലെത്തിയത്. സി പി ഐ അസിസ്റ്റൻ്റ് സെക്രട്ടറി കെ പ്രകാശ്ബാബു, പി പ്രസാദ്, മുഹമ്മദ് മുഹസിൻ എം എൽ എ, പി സുരേഷ് രാജ് തുടങ്ങിയ നേതാക്കളാണ് അട്ടപ്പാടിയിലെത്തിയത്. സ്ഥലം സന്ദർശിച്ച നേതാക്കൾ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചു. ഇതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായി.
പൂർത്തിയാവാതെ അന്വേഷണങ്ങൾ
സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പൂർത്തിയായിട്ടില്ല. ബാലിസ്റ്റിക് - DNA റിപ്പോർട്ടുകൾ കിട്ടാൻ വൈകുന്നതാണ് ഇതിന് കാരണം. എന്നാൽ മറ്റു തെളിവെടുപ്പുകൾ പൂർത്തിയായതായി അധികൃതർ പറയുന്നു. ഇതിനിടെ മജിസ്റ്റീരിയൽ അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പിന് അനുകൂലമായി മൊഴി നൽകാൻ അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ളവരെ പൊലീസ് എത്തിച്ചുവെന്ന ആരോപണവും വിവാദമായി. വെടിവെപ്പിൻ്റെ ഒന്നാം വാർഷികത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദുരിതത്തിലായത് മഞ്ചിക്കണ്ടി ഊരുനിവാസികൾ
മഞ്ചിക്കണ്ടി വെടിവെപ്പിന് ശേഷം ഏറ്റവും ദുരിതത്തിലായത് ഇവിടുത്തെ ഊരുനിവാസികളാണ്. ഊരിൽ പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും പരിശോധനകൾ പതിവായി. മുൻപ് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയിരുന്ന ഊരു നിവാസികൾ വെടിവെപ്പിന് ശേഷം ഇവിടെ പോവാൻ ഭയന്നു. ഇത് ഇവരുടെ ഉപജീവനത്തെ ബാധിച്ചതായി ഊരു നിവാസികൾ പറയുന്നു. വെടിവെപ്പിന് ശേഷം ഊരിൽ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ യാഥാർത്ഥ്യമായില്ലെന്നും ഇവർ പരാതിപ്പെടുന്നു.