സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു. വ്യാഴാഴ്ച മുതൽ പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധന വ്യാപകമാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർകമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കും. തിരുവനന്തപുരത്ത് ഒരാഴ്ചത്തെ കർശന നിയന്ത്രണം നടപ്പാക്കും.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്ക് എതിരെ
നടപടിയെടുക്കും. രോഗികളുടെ എണ്ണം കൂടുതലുള്ള
പ്രദേശങ്ങളിൽ കണ്ടയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തു നിന്നും
എത്തുന്നവരുടെ ക്വാറന്റീൻ തുടരും. താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. കോവിഡ് മാർഗനിർദേശങ്ങളുടെ ലംഘനം തടയാൻ പൊലീസ് പരിശോധന വീണ്ടും ആരംഭിക്കും.
advertisement
മേയിൽ വൈഫൈ ആപ്പ് സേവനം നിർത്തി വെക്കാനൊരുങ്ങി ഗൂഗിൾ; ഇനിമുതല്‍ ഗൂഗിൾ ഹോം ഉപയോഗിക്കാൻ നിർദ്ദേശം
മാസ്ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാനും ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. വാക്സിനേഷൻ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നാളെ മുതൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നതിനാൽ അടച്ചിടലിലേക്ക് പോകില്ല.
തിരുവനന്തപുരത്ത് ഒരാഴ്ച കടുത്ത ജാഗ്രത വേണമെന്ന് ജില്ല കളക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ ടി പി സി ആർ പരിശോധന നടത്തണം. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങണമെന്നും ജില്ല കളക്ടർ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് മികച്ച ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകൾ
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ ടി പി സി ആർ പരിശോധന നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങൾ.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റിവ് ആണെങ്കിൽ പോലും രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം ഐസൊലേഷനിൽ കഴിയണം.
എസ് എസ് എൽ സി പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വീടുകളിൽ നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർബന്ധമായും ആർ ടി പി സി ആർ പരിശോധനയ്ക്കു വിധേയരാകണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളിൽ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനകം ആർ ടി പി സി ആർ പരിശോധന നടത്തണമെന്നും കളക്ടർ പറഞ്ഞു.
