കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
advertisement
Also Read- പീഡന പരാതി ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം: ശബ്ദരേഖ പുറത്ത്
യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയർന്നത്. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പ്രശ്‌നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍ പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.
അതിനുശേഷം പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍സിപി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് കൈയിൽ പിടിച്ചു വിളിച്ചുകയറ്റി എന്നാണ് പരാതി. കഴിഞ്ഞ 28ാം തീയതിയാണ് ഈ പരാതി കുണ്ടറ പൊലീസില്‍ നല്‍കിയത്. എന്നാല്‍ വിഷയം പഠിക്കട്ടെയെന്നായിരുന്നു കുണ്ടറ പൊലീസിന്റെ നിലപാട്. ഇതോടെ പെണ്‍കുട്ടി സിറ്റി പൊലീസില്‍ അടക്കം പരാതി നല്‍കി. എന്നിട്ടും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
Also Read- ബക്രീദിന് ലോക്ഡൗൺ ഇളവ് നൽകിയത് അപകടകരം; കേരള സർക്കാരിന് സുപ്രീം കോടതി വിമർശനം
ഇതിനിടയിലാണ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കുടുംബ പ്രശ്‌നമാണെന്നും ഇരുകൂട്ടരും പാര്‍ട്ടിക്കാരാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരണമാണ് മന്ത്രി വിളിച്ചതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.
അതേസമയം, അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാര്‍ട്ടിക്കാരായതിനാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
‘വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും എന്റെ പാര്‍ട്ടിക്കാരനാണ്. പ്രശ്‌നം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്താണുണ്ടായത് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോയെന്നാണ് അന്വേഷിച്ചത്. മറ്റ് നിര്‍ദേശങ്ങളൊന്നും കൊടുത്തിട്ടില്ല. വിളിക്കുന്ന സമയത്ത് പ്രശ്‌നം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അത് ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ്.’ എ കെ ശശീന്ദ്രന്‍ പറഞ്ഞു.