• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബക്രീദിന് ലോക്ഡൗൺ ഇളവ് നൽകിയത് അപകടകരം; കേരള സർക്കാരിന് സുപ്രീം കോടതി വിമർശനം

ബക്രീദിന് ലോക്ഡൗൺ ഇളവ് നൽകിയത് അപകടകരം; കേരള സർക്കാരിന് സുപ്രീം കോടതി വിമർശനം

ഏറ്റവും കൂടുതൽ രോഗബാധയുള്ള മേഖലകളിൽ ഇളവുകൾ അനുവദിച്ചത് അപകടകരമായ തീരുമാനമായിരുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി.

News18 Malayalam

News18 Malayalam

  • Share this:
    ബക്രീദിന് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കേരള സർക്കാർ കൊണ്ടുവന്ന ഇളവുകൾക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. ഏറ്റവും കൂടുതൽ രോഗബാധയുള്ള മേഖലകളിൽ ഇളവുകൾ അനുവദിച്ചത് അപകടകരമായ തീരുമാനമായിരുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി.

    ഇളവുകൾ അനുവദിച്ചതിന് കേരളം കേരള സർക്കാർ നിരത്തിയ ന്യായകരണങ്ങളൊന്നും സുപ്രീം കോടതി അംഗീകരിച്ചില്ല. ഏറ്റവും കൂടുതൽ രോഗബാധയുള്ള കാറ്റഗറി ഡിയിൽ ഇളവുകൾ അനുവദിച്ചത്  എന്തിന് എന്ന് കോടതി ചോദിച്ചു. അപകടകരമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൊടുക്കരുതായിരുന്നെന്നും സുപ്രീംകോടതി വിമർശിച്ചു. പൗരന്റെ ആരോഗ്യം, ജീവൻ എന്നീ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതല്ല കോവിഡ് വ്യാപന സമയത്തെ ഈ തീരുമാനമെന്നും കോടതി നിരീക്ഷിച്ചു.

    എന്നാൽ പല ഇളവുകളും പെരുന്നാളിനോടനുബന്ധിച്ച് തുടങ്ങിയതല്ലെന്നും കഴിഞ്ഞ മാസം 15 മുതൽ തന്നെ ഇളവുകൾ നൽകിവരുന്നുണ്ടെന്നുമായിരുന്നു സർക്കാർ വാദം. ഈ മാസം 17ന് ഇറക്കിയ വിജ്ഞാപനമനുസരിച്ച് എ സോണിൽ അനുവദിച്ച ഇളവ് മറ്റ് സോണുകളിൽ കൂടി ബാധകമാക്കുകയാണ് ചെയ്തതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഇളവുകൾ നേരത്തെയുള്ളതാണെന്ന വാദം തെറ്റാണെന്നും കോടതി വിമർശിച്ചു. കേരളത്തിൽ ദൗ൪ഭാഗ്യകരമായ സാഹചര്യമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു. വൈകിയ വേളയിൽ സർക്കാർ വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹർജി നൽകിയിരുന്നെങ്കിൽ വിജ്ഞാപനം റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു.

    ഭാവിയിലേക്ക് ഒരു പാഠമാകാൻ വേണ്ടി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചില്ല.വിഷയം ശ്രദ്ധയിൽപെടുത്തിയതിന് ഹർജിക്കാരനായ ഡൽഹി സ്വദേശി പി കെ ഡി നമ്പ്യാരെ നമ്പ്യാരെ കോടതി അഭിനന്ദിച്ചു.

    നേരെത്തെ, ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം തെറ്റാണെന്നാണ് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

    ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാർത്താകുറിപ്പിൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീർത്ഥാടനങ്ങളും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പൻ തീരുമാനമെടുന്നത് ദൗർഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.

    മൂന്നാം തരംഗത്തെ നേരിടാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ച പ്രധാനമന്ത്രിയെ ഐഎംഎ അഭിനന്ദിച്ചു. പ്രതിരോധ വാക്സിൻ കൂടുതൽ കാര്യക്ഷമാക്കാനുള്ള നടപടി, ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികൾ എന്നിവ ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടികളാണ്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ച് ഒട്ടേറെ മതപരമായ യാത്രകളും ചടങ്ങുകളും റദ്ദാക്കി. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി എല്ലാവരും മൂന്നാം തരംഗത്തെ നേരിടുന്നതിന് ജാഗരൂകണമെന്നും നിർദേശിച്ചു. മെഡിക്കൽ ആരോഗ്യ മേഖലയുടെ സേവനങ്ങളിലൂടെ കോവിഡ് രണ്ടാം തരംഗത്തിൽ കേസുകൾ കുറഞ്ഞുവരികയാണ്. എന്നാൽ കേരളം, മഹരാഷ്ട്ര എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും കേസുകൾ ഉയർന്നുനിൽക്കുകയാണ്. - ഐഎംഎ ചൂണ്ടിക്കാട്ടി.
    Published by:Naveen
    First published: