കോഴിക്കോട്: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി. എന്‍സിപി സംസ്ഥാന നേതാവിനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. അതേസമയം പാർട്ടിയിലെ പ്രശ്നം എന്ന നിലയിലാണ് നല്ല രീതിയിൽ തീർക്കണമെന്ന് പറഞ്ഞതെന്നും പരാതി ഒത്തുതീർപ്പാക്കണമെന്നല്ല പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയർന്നത്. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രശ്‌നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സമയത്തു മുതല്‍ ആരംഭിച്ച തര്‍ക്കമാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍ പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.
Also Read-
ബക്രീദിന് ലോക്ഡൗൺ ഇളവ് നൽകിയത് അപകടകരം; കേരള സർക്കാരിന് സുപ്രീം കോടതി വിമർശനംഅതിനുശേഷം പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍സിപി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് കൈയിൽ പിടിച്ചു വിളിച്ചുകയറ്റി എന്നാണ് പരാതി. കഴിഞ്ഞ 28ാം തീയതിയാണ് ഈ പരാതി കുണ്ടറ പൊലീസില്‍ നല്‍കിയത്. എന്നാല്‍ വിഷയം പഠിക്കട്ടെയെന്നായിരുന്നു കുണ്ടറ പൊലീസിന്റെ നിലപാട്. ഇതോടെ പെണ്‍കുട്ടി സിറ്റി പൊലീസില്‍ അടക്കം പരാതി നല്‍കി. എന്നിട്ടും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
ഇതിനിടയിലാണ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കുടുംബ പ്രശ്‌നമാണെന്നും ഇരുകൂട്ടരും പാര്‍ട്ടിക്കാരാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരണമാണ് മന്ത്രി വിളിച്ചതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.
'എന്‍സിപിക്കാരായതിനാല്‍ ഇടപെടേണ്ടതുണ്ട്, സ്ത്രീ പീഡനമാണെന്ന് അറിഞ്ഞിരുന്നില്ല ': എ കെ ശശീന്ദ്രന്എന്സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണത്തോട് പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാര്‍ട്ടിക്കാരായതിനാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
‘വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും എന്റെ പാര്‍ട്ടിക്കാരനാണ്. പ്രശ്‌നം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്താണുണ്ടായത് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോയെന്നാണ് അന്വേഷിച്ചത്. മറ്റ് നിര്‍ദേശങ്ങളൊന്നും കൊടുത്തിട്ടില്ല. വിളിക്കുന്ന സമയത്ത് പ്രശ്‌നം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അത് ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ്.’ എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.