ഉപതെരഞ്ഞെടുപ്പിലെ താരം ആരാണെന്ന് ചോദിച്ചാൽ മടിച്ചുനിൽക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരുപറയാം. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന എതിർ സംഘത്തെ നേരിടാൻ മുന്നിൽ നിന്നു തന്നെ യുഡിഎഫ് പടയെ വി ഡി സതീശൻ നയിച്ചു. പ്രതിപക്ഷ നേതൃപദവിയിൽ എത്തിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്നതുമാത്രമല്ല, സ്വന്തം തട്ടകമായ കൊച്ചിയിലാണ് അത് നടക്കുന്നതെന്നതും സതീശന് നിർണായകമായി. അനാരോഗ്യത്തെ തുടർന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രചാരണ രംഗത്ത് സജീവമല്ലാതിരുന്നപ്പോഴും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ മെനയാനും വി ഡി സതീശൻ ക്യാപ്റ്റനായി നിന്നു. ഇന്ന് യുഡിഎഫ് മുന്നേറ്റം ദൃശ്യമായതിന് പിന്നാലെ ഹൈബി ഈഡൻ ഉൾപ്പെടെയുള്ളവർ ക്യാപ്റ്റൻ (ഒറിജിനൽ) എന്ന് സതീശനെ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.
advertisement
ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെ ആദ്യാവസാനം സതീശനുണ്ടായിരുന്നു. എല്ലാ ഘട്ടത്തിലും ഗ്രൗണ്ടിൽ നിറഞ്ഞു കളിച്ച പ്രതിപക്ഷ നേതാവിന്‍റെ പ്രവർത്തനമാണ് റെക്കോഡ് വിജയം നൽകിയതെന്ന് മറ്റു നേതാക്കളും സമ്മതിക്കുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം കൃത്യമായി ചലിപ്പിക്കാനും സതീശനും കൂട്ടർക്കും സാധിച്ചു. പി ടി തോമസിനെ എതിർത്തിരുന്നവരെപോലും ഒപ്പം നിർത്താനും സർക്കാർ വിരുദ്ധ വോട്ടുകൾ ഏകോപിക്കാനുമുള്ള ശ്രമങ്ങളും വിജയം കണ്ടു.
Also Read- പതിനഞ്ചാം നിയമസഭയിലെ Twelfth Woman; യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ എംഎൽഎയായി ഉമാ തോമസ്
പരമ്പരാഗതമായി യുഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയില്‍, പക്ഷേ അടുത്ത കാലത്ത് എല്‍ഡിഎഫിന് സ്വാധീനം ഉയര്‍ന്നുവന്നത് വലതു ക്യാംപിനെ ആശങ്കയിലാക്കിയിരുന്നു. അത്തരമൊരു പ്രതിസന്ധിഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസ് മുൻപ് നേടിയ ഭൂരിപക്ഷത്തിൽ കുറവ് സംഭവിച്ചിരുന്നുവെങ്കിൽ പോലും വി ഡി സതീശനും കെ സുധാകരനും നേരെ പാർട്ടിയിൽ നിന്ന് വിരലുകൾ ഉയർന്നേനേ. ഈ സാഹചര്യത്തിലാണ് ആത്മവിശ്വാസത്തോടെ എൽഡിഎഫിനെ നേരിട്ട സതീശന് പരസ്യമായും രഹസ്യമായും നേതാക്കൾ അഭിനന്ദനം ചൊരിയുന്നത്.
Also Read- M Swaraj | 'തൃക്കാക്കരയിലേത് സഹതാപതരംഗം'; തോൽവി അപ്രതീക്ഷിതമല്ലെന്ന് എം സ്വരാജ്
പ്രതിപക്ഷ നേതാവിനൊപ്പം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മറ്റു നേതാക്കളും സംഘടനാ സംവിധാനങ്ങളും ഒറ്റക്കെട്ടായി ഒപ്പം നിന്നപ്പോൾ, പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് ഉമാ തോമസിന് ലഭിച്ചത്. കേരളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളാണ് തൃക്കാക്കരയിൽ യുഡിഎഫ് ക്യാംപിൽ നടന്നത്. അതിനാൽ തന്നെ ഈ വിജയം വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന്‍റെ വിജയം കൂടിയാണ്. ഇനിയൊരു തിരിച്ചുവരവിന് കോൺഗ്രസിന് സാധിക്കുമോ എന്ന് ഘടക കക്ഷികൾ പോലും സംശയം പ്രകടിപ്പിക്കുമ്പോഴാണ് പാർട്ടിക്കും പ്രവർത്തകർക്കും ജീവവായു നൽകി, ആവേശം പകർന്ന ഉജ്ജ്വല വിജയം തൃക്കാക്കരയിൽ സംഭവിച്ചിരിക്കുന്നത്. വരുംനാളുകളിൽ വി ഡി സതീശൻ എന്ന നേതാവിന് കീഴിൽ കൂടുതൽ പ്രവർത്തകർ അണിനിരക്കുന്നതിനും ഈ വിജയം വഴിതുറന്നേക്കാം.
