കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മരിച്ചയാളുടെ ഭാര്യയോ മക്കളോ ഉപതെരഞ്ഞെടുപ്പിൽ നിന്നാൽ തോറ്റ ചരിത്രം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. തോൽവി അപ്രതീക്ഷിതമല്ല. കോൺഗ്രസിന് കൂടുതൽ വോട്ട് ലഭിച്ചു എന്നതാണ് യാഥാർത്ഥ്യം. എൽഡിഎഫ് തകർന്നുപോയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2,500 വോട്ട് അധികം ലഭിച്ചു. വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ട് കൂടി. യുഡിഎഫിനും കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നയിച്ചത്, കൂട്ടായാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചു. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ലേ എന്നും എം.സ്വരാജ് ചോദിച്ചു.
തൃക്കാക്കരയില്‍ എല്‍ഡിഎഫിനെതിരെ ഉണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്. മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരില്‍ പ്രധാനിയായിരുന്നു പി.രാജീവ്. തൃക്കാക്കരയില്‍ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. കെ.വി.തോമസ് ഉൾപ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. ട്വന്റി ട്വന്റി വോട്ടുകൾ മുഴുവൻ യുഡിഎഫിന് പോയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എൽഡിഎഫ് വോട്ടിൽ വർധന ഉണ്ടായി എന്നും പി.രാജീവ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും വോട്ട് വർദ്ധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വർധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സിൽവർലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also Read- വോട്ടിംഗ് ശതമാനത്തിൽ വൻ കുതിപ്പുമായി UDF; എൻഡിഎക്ക് 10 ശതമാനത്തില്‍ താഴെ; LDFന് 2244 വോട്ടുകളുടെ വര്‍ധന
'തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപ തരംഗം'; കെ സുരേന്ദ്രന്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്(Thrikkakara Election) ഫലത്തിനോട് പ്രതികരിച്ച് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍(K Surendran). തൃക്കാക്കരയിലുണ്ടായ വളരെ ശക്തമായ സഹതാപതരംഗം യുഡിഎഫ്(UDF) സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് സഹതാപ തരംഗത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read- ഉറച്ച നിലപാടുകളും സൗമ്യതയും; പി ടി നടന്ന വഴിയെ ഇനി ഉമ തോമസ്
റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസക്കാലത്തോളം മണ്ഡലത്തില്‍ വലിയതോതില്‍ ഊര്‍ജിതമായ പ്രചാരണം നടത്തിയിട്ടും 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉജ്ജ്വല വിജയമാണ് നേടിയത്.
മഞ്ഞക്കുറ്റികള്‍ അഹങ്കാരത്തിന്റെ അടയാളമായിരുന്നു. മന്ത്രിമാര്‍ കാടിളക്കി മറിച്ചിട്ടും തുണയായില്ല. ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണിത്. സില്‍വര്‍ ലൈനിനെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ജനവിധി വ്യക്തമാക്കുന്നെന്ന് പ്രതിരക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.