ഓരോ ഇന്ത്യ - പാക് മത്സരങ്ങൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതാണ് സ്റ്റാർ സ്പോർട്സിന്റെ മൗക..മൗക എന്ന പരസ്യത്തിന്റെ പ്രമേയം. ഓരോ ഐസിസി ടൂർണമെന്റുകൾ വരുമ്പോഴും സ്റ്റാർ സ്പോർട്സ് ഈ പരസ്യം പുറത്തിറക്കാറുണ്ട്. ഐസിസി ടൂർണമെന്റുകളിൽ പാകിസ്താന് മേൽ ഇന്ത്യക്ക് അധിപത്യമുള്ളതിനാൽ പാകിസ്താൻ ആരാധകരെ കളിയാക്കുന്ന തരത്തിലാണ് ഓരോ തവണയും ഈ പരസ്യം സ്റ്റാർ സ്പോർട്സ് പുറത്തിറക്കാറുള്ളത്. ഓരോ തവണയും വ്യത്യസ്തമായ പരസ്യമാണ് സ്റ്റാർ സ്പോർട്സ് അവതരിപ്പിക്കാറുള്ളത്. ഇത്തവണയും വ്യത്യസ്തമായ ഒരു പരസ്യമാണ് ടി20 ലോകകപ്പിലെ ഈ ഗ്ലാമർ പോരാട്ടത്തിന്റെ ആവേശം കൂട്ടാനായി പുറത്തിറിക്കിയിരിക്കുന്നത്.
advertisement
ഐസിസി ടി20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യക്കെതിരെ ഇതുവരെയും ജയം നേടാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അതിൽ നാലിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മത്സരം ടൈയിൽ കലാശിച്ചിരുന്നു. 2007 ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഈ മത്സരം ഇന്ത്യ ബൗൾ ഔട്ടിലൂടെയാണ് ജയം നേടിയത്.
ഒക്ടോബർ 17ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഒക്ടോബർ 24 നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും. മത്സരത്തിന്റെ ടിക്കറ്റുകൾക്കും വലിയ ഡിമാൻഡാണ് ഉണ്ടായിരുന്നത്. ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് ടിക്കറ്റുകൾ വിറ്റുപോയത് എന്നത് മത്സരത്തിന്റെ ആവേശം എത്രത്തോളമുണ്ടെന്നത് കാണിച്ചുതരുന്നു.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവടങ്ങളിലായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്. എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു