'യുഎഇ ഞങ്ങള്‍ക്ക് നന്നായി അറിയാം, ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിക്കും': പാക് ക്യാപ്റ്റന്‍ ബാബര്‍ അസം
- Published by:Sarath Mohanan
- news18-malayalam
Last Updated:
2009 ന് ശേഷം യുഎഇയിലാണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ നടന്നിരുന്നത്.
ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ മാസം 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനായാണ്. ഈ മാസം 24നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.
ഇപ്പോഴിതാ ആദ്യ മത്സരത്തില്‍ ഇന്ത്യയെ പരാജയപെടുത്താന്‍ തങ്ങള്‍ക്കാകുമെന്ന് പറയുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. യു എ ഇയിലെ സാഹചര്യങ്ങള്‍ പാകിസ്ഥാന് നന്നായി അറിയാമെന്നും അക്കാര്യങ്ങളെല്ലാം മത്സരത്തില്‍ പാകിസ്ഥാന് ഗുണകരമാകുമെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഐസിസി ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ പരാജയപെടുത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.
'കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി യുഎഇയില്‍ കളിക്കുന്നതിന്റെ പരിചയസമ്പത്ത് ഞങ്ങള്‍ക്കുണ്ട്. ഇവിടുത്തെ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. വിക്കറ്റ് എങ്ങനെ പെരുമാറുമെന്നും അതിനനുസരിച്ച് ബാറ്റര്‍മാര്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഞങ്ങള്‍ക്കറിയാം. മത്സരം നടക്കുന്ന ദിവസത്തില്‍ നന്നായി കളിക്കുന്ന ടീം ഏതാണോ അവരായിരിക്കും വിജയം നേടുക. എന്നാല്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ മത്സരത്തില്‍ ഞങ്ങള്‍ തന്നെ വിജയിക്കും.'- പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
advertisement
2009 ന് ശേഷം യുഎഇയിലാണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ നടന്നിരുന്നത്. ഐസിസി ലോകകപ്പുകളില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു മത്സരം പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ലയെങ്കിലും ആ സമ്മര്‍ദ്ദം ഇക്കുറി ടീമിനെ ബാധിക്കില്ലയെന്നും കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുന്നില്ലയെന്നും ബാബര്‍ അസം വ്യക്തമാക്കി.
ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.
advertisement
അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാണ് മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2021 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'യുഎഇ ഞങ്ങള്‍ക്ക് നന്നായി അറിയാം, ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിക്കും': പാക് ക്യാപ്റ്റന്‍ ബാബര്‍ അസം