കാഠ്മണ്ഡു: 26 തവണ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ച് നേപ്പാൾ സ്വദേശി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന പദവിയാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. പസാംഗ് ധവാ ഷെര്‍പ്പ എന്ന 46കാരനാണ് ഈ നേട്ടം കൈവരിച്ചത്. കാമീ റീത്ത ഷെര്‍പ്പയാണ് ഇതിനുമുമ്പ് 26 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി റെക്കോര്‍ഡിട്ടതെന്ന് സര്‍ക്കാര്‍ ടൂറിസം ഉദ്യോഗസ്ഥനായ ബിഗ്യാന്‍ കൊയ്‌രാള പറഞ്ഞു.
അതേസമയം കാമി റീത്ത ഇപ്പോഴും എവറസ്റ്റ് യാത്ര അവസാനിപ്പിച്ചിട്ടില്ല. അടുത്ത റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ഇവർ എന്നാണ് ചില വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഹംഗറിയില്‍ നിന്നുള്ള ഒരു ക്ലൈന്റിനോടൊപ്പമാണ് പസാംഗ് ധവാ എവറസ്റ്റ് കൊടുമുടിയിലെത്തിയതെന്നാണ് ഇമാജിന്‍ നേപ്പാള്‍ ട്രെക്‌സ് കമ്പനി വൃത്തങ്ങള്‍ നല്‍കിയ വിവരം. നിലവില്‍ അവര്‍ കൊടുമുടി ഇറങ്ങുന്ന യാത്രയിലാണെന്നാണ് റിപ്പോര്‍ട്ട്.
വലിയ കൊടുമുടികള്‍ കയറുന്നതില്‍ അഗ്രഗണ്യരാണ് ഷെര്‍പ്പ വിഭാഗത്തിലുള്ളവര്‍. പര്‍വ്വതാരോഹകരായ വിദേശ യാത്രക്കാര്‍ക്ക് കൊടുമുടിയിലേക്കുള്ള വഴികാണിച്ച് കൊടുത്താണ് ഷെര്‍പ്പകള്‍ ഉപജീവനം നടത്തുന്നത്. അതേസമയം ഇക്കഴിഞ്ഞ ദിവസം ഒരു പാകിസ്ഥാനി സ്വദേശിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് ഉദ്യോഗസ്ഥനായ ദവാ ഫൂത്തി ഷെര്‍പ്പ പറഞ്ഞു.
നൈല കിയാനി എന്ന വനിതയാണ് കൊടുമുടി കീഴടക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം കൊടുമുടി കീഴടക്കുന്ന ആദ്യത്തെ വിദേശ വനിതയാണ് അവരെന്നും ധവാ ഫൂത്തി പറഞ്ഞു. നിരവധി വിദേശ സഞ്ചാരികള്‍ കൊടുമുടിയിലേക്ക് യാത്ര തിരിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പര്‍വതാരോഹണത്തില്‍ കഴിവ് തെളിയിച്ചയാളാണ് കിയാനി എന്ന 37കാരി. ദുബായില്‍ ബാങ്കര്‍ ആയി ജോലി ചെയ്യുകയാണ് അവര്‍. എവറസ്റ്റിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ 14 കൊടുമുടികളില്‍ 4 എണ്ണം കീഴടക്കിയാളാണ് നൈല കിയാനിയെന്നാണ് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട്.
Also Read-ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സിംഹം ചത്തു
ഈ വര്‍ഷം എവറസ്റ്റിലേക്കുള്ള യാത്രയ്ക്കായി റെക്കോര്‍ഡ് പെര്‍മിറ്റാണ് വിദേശ പര്‍വതാരോഹകര്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഏകദേശം 467 പെര്‍മിറ്റുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എല്ലാ പര്‍വതാരോഹകരോടൊപ്പം ഗൈഡായി ഒരു ഷെര്‍പ്പയും ഉണ്ടാകാറുണ്ട്. പെര്‍മിറ്റുകളുടെ എണ്ണം കൂടിയത് കൊടുമുടിയ്ക്ക് താഴെയുള്ള ഇടുങ്ങിയ ഭാഗമായ ഹിലരി സ്റ്റെപ്പില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലുകൾ നഷ്ടപ്പെട്ടതിന് ശേഷവും തന്റെ ബാല്യകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്ന ഗൂർഖ വിഭാഗത്തിലെ മുൻസൈനികനായിരുന്ന ഹരി ബുദ്ധ മഗർ എന്നയാളുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മഗർ.“കാലുകളില്ല, പരിധികളുമില്ല” എന്ന മുദ്രാവാക്യമുയർത്തിയാണ് താൻ എവറസ്റ്റ് കീഴടക്കാൻ പോകുന്നതെന്ന് അദ്ദേഹം തന്റെ വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: World Record