ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നരായ വളര്‍ത്തുമൃഗങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി അമേരിക്കന്‍ പോപ്പ് ഗായിക ടെയ്ലര് സ്വിഫ്റ്റിന്റെ വളര്‍ത്തുപൂച്ച ഒലീവിയ ബെന്‍സണ്‍. ആള് എബൗട്ട് ക്യാറ്റ്സ് എന്ന വെബ്സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ സര്‍വ്വേ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ടൂളായ ഇന്‍ഫ്ളുവന്‍സ് മാര്‍ക്കറ്റിംഗ് ഹബ്ബിന്റെ സഹായവും സര്‍വ്വേയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത്തരം വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ലൈക്കുകളും വരുമാനവും സര്‍വ്വേയ്ക്കായി അവലോകനം ചെയ്തിരുന്നു.
എന്നാല്‍ ഒലിവീയയുടെ കാര്യത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒലീവിയയ്ക്ക് ആയി പ്രത്യേകം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒന്നുമില്ല. ടെയ്ലര് സ്വിഫ്റ്റിന്റെ പ്രശസ്തി തന്നെയാണ് ഒലീവിയയെയും പ്രശസ്തയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 97 മില്യണ്‍ അഥവാ 802 കോടി രൂപയാണ് ഒലീവിയയുടെ മൂല്യമെന്നാണ് സര്‍വ്വേഫലങ്ങള്‍ തെളിയിക്കുന്നത്.
ടെയ്ലര് സ്വിഫ്റ്റിനോടൊപ്പം നിരവധി മ്യൂസിക് ആല്‍ബങ്ങളിലും ഒലീവിയ അഭിനയിച്ചിട്ടുണ്ട്. നെഡ് സ്നീക്കേര്‍സ്, ഡയറ്റ് കോക്ക് തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിൽ ഒലീവിയ മുഖം കാണിച്ചിട്ടുണ്ട്.
അതേസമയം ടെയ്ലര് സ്വിഫ്റ്റിന് ഒലീവിയയെ കൂടാതെ രണ്ട് പൂച്ചകള്‍ കൂടിയുണ്ട്. ബെഞ്ചമിന്‍ ബട്ടണ്‍, മെറിഡിത്ത് ഗ്രേ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. എന്നാല്‍ അവരൊന്നും ഈ സര്‍വ്വേയില്‍ ഇടം നേടിയിട്ടില്ല.
അതേസമയം ഓപ്പറ വിന്‍ഫ്രേയുടെ വളര്‍ത്തുനായകളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അവരുടെ നാല് നായകളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഒലീവിയ. 100 മില്യണ്‍ മൂല്യമുള്ള നള ക്യാറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 500 മില്യണ്‍ മൂല്യമുള്ള ഗുന്തര്‍ 5 എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. ഗുന്തര്‍ കോര്‍പ്പറേഷന്റെ വളര്‍ത്തുനായയാണിത്.
നമ്മുടെ പല ശബ്ദങ്ങളോടും പല രീതിയിലുള്ള ‘മ്യാവു’ ആണ് പൂച്ചയില്‍ നിന്നുണ്ടാകുന്നത്. പേര് വിളിക്കുമ്പോള്‍ പോലും പൂച്ചകള്‍ അതിനോട് പ്രത്യേക രീതിയില്‍ പ്രതികരിക്കും. ഇത്തരത്തില്‍ ഓരോ രീതിയിലുള്ള കരച്ചിലിലൂടെയും പൂച്ച എന്താണ് പറയുന്നതെന്ന് കണ്ടെത്താനുള്ള ആപ്പ് വികസിപ്പിച്ച ആമസോണ്‍ അലക്സയിലെ മുന്‍ എന്‍ജിനീയറെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു.
MeowTalk എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ ബീറ്റാ വെര്ഷന് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പൂച്ചയുടെ കരച്ചില് ശബ്ദം റെക്കോര്‍ഡു ചെയ്യുകയും അതിന്റെ അര്‍ത്ഥം തിരിച്ചറിയുകയുമാണ് ആപ്പിലൂടെ ചെയ്യുന്നത്.
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്ട്വെയറാണ് പൂച്ചയുടെ ശബ്ദം തിരിച്ചറിയുന്നത്. നിലവില്‍, അപ്ലിക്കേഷന്റെ പദാവലിയില്‍ 13 വാക്യങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. എനിക്ക് വിശക്കുന്നു, ദേഷ്യം വരുന്നു, എന്നെ വെറുതെ വിടൂ തുടങ്ങിയവയാണിത്.
മനുഷ്യരെ പോലെ പൂച്ചകള്‍ക്ക് പ്രത്യേക ഭാഷയില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ പൂച്ചകളുടെയും മ്യാവു മറ്റൊരു പൂച്ചയില്‍ നിന്നും വ്യത്യസ്തമായിരിക്കും.
കൂടുതല്‍ ഉപയോഗിക്കും തോറും ആപ്പിന്റെ കൃത്യതയേറുമെന്നാണ് അപ്പ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ആക്വെലോണ്‍ എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജേവിയര്‍ സച്ചേസ് ആണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.