ബെംഗളുരു: അത്യപൂർവ്വ ഇനത്തിൽപ്പെട്ട നായയെ 20 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളുരൂ സ്വദേശി. കൗക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് 20 കോടി നൽകി സതീഷ് എന്ന യുവാവ് സ്വന്തമാക്കിയത്. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് സതീഷ്.
ഹൈദരാബാദിലെ ഒരു ഫാമിൽ നിന്നാണ് സതീഷ് ഈ നായയെ വാങ്ങിയത്. കഡാബോം ഹൈദർ എന്നാണ് ഈ നായയ്ക്ക് പേരിട്ടിരിക്കുന്നത് . ഏകദേശം ഒന്നര വയസ്സ് പ്രായമുണ്ട് ഹൈദറിന്. തിരുവനന്തപുരം കെന്നൽ ക്ലബ് നടത്തിയ ഡോഗ് ഷോയിലും ഹൈദർ പങ്കെടുത്തിട്ടുണ്ട്. മികച്ച നായയ്ക്കുള്ള മെഡൽ കരസ്ഥമാക്കിയ ഹൈദർ ഡോഗ് ഷോയിലെ മിന്നും താരമായിരുന്നു.
‘ വലിപ്പം കൂടിയ നായയാണ് ഹൈദർ. പെട്ടെന്ന് ഇണങ്ങിച്ചേരുകയും ചെയ്യും. നിലവിൽ എന്റെ വീട്ടിലാണ് ഹൈദറിനെ പാർപ്പിച്ചിരിക്കുന്നത്. എയർ കണ്ടീഷൻ സൗകര്യം ഇവയ്ക്ക അത്യാവശ്യമാണ്,’ സതീഷ് പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല ഇത്രയധികം വിലയുള്ള നായ്ക്കളെ സതീഷ് സ്വന്തമാക്കുന്നത്. 2016ൽ ഒരു കോടി രൂപ വില വരുന്ന കൊറിയൻ മാസ്റ്റിഫ് ഇനത്തെ സതീഷ് സ്വന്തമാക്കിയിരുന്നു. ഈ ഇനം നായകളെ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് അന്ന് സതീഷിനെത്തേടിയെത്തിയത്. ചൈനയിൽ നിന്നാണ് ഇവയെ സതീഷ് വാങ്ങിയത്. ശേഷം റോൾസ് റോയിസ് കാറിൽ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നവയാണ് കൗക്കേഷ്യൻ ഷെപ്പേർഡ്. മികച്ച കാവലിന് വേണ്ടിയാണ് ഈ നായകളെ ഉപയോഗിച്ച് വരുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു കൗക്കേഷ്യൻ നായയ്ക്ക് ഏകദേശം 44 മുതൽ 77 കിലോ വരെ ഭാരം ഉണ്ടായിരിക്കും. 23 മുതൽ 30 ഇഞ്ച് വരെയാണ് ഇവയുടെ ഉയരം. പത്ത് മുതൽ 12 വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയൂസ്സ്.
View this post on Instagram
അതേസമയം ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തു മൃഗങ്ങളുടെ ലിസ്റ്റ് ക്യാറ്റ് ഫ്രണ്ട്‌ലി കമ്യൂണിറ്റിയായ ‘ഓൾ എബൗട്ട് ക്യാറ്റ്‌സ്’ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇവയിൽ പലതിന്റെയും ഉടമകൾ പ്രശസ്തരാണ്. ചിലതിന്റെ ഉടമകൾ വലിയ വ്യവസായികളും. ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തുമൃഗം ഏതാണെന്ന് അറിയണ്ടേ?
ഏറെക്കാലമായി ലോകത്തിലെ ഏറ്റവും ധനികനായ വളർത്തു മൃഗമാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ഗുന്തർ ആറാമൻ (Gunther VI) എന്ന നായ. ഓൾ എബൗട്ട് ക്യാറ്റ്‌സിന്റെ ലിസ്റ്റ് അനുസരിച്ച്, ഈ പട്ടികയിലെ രണ്ടാമനേക്കാൾ അഞ്ചിരട്ടി സമ്പന്നനാണ് ഗുന്തർ ആറാമൻ. 500 മില്യൺ ഡോളറിന്റെ മൂല്യമാണ് ഈ നായക്കുള്ളത്.
അന്തരിച്ച ജർമ്മൻ പ്രഭ്വി കാർലോട്ട ലീബൻസ്റ്റീന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു ഗുന്തർ ആറാമന്റെ മുത്തച്ഛൻ. 1992-ൽ പ്രഭ്വി മരിച്ചപ്പോൾ, ഗുന്തർ മൂന്നാമന്റെ പേരിൽ 80 മില്യൺ ഡോളറിന്റെ സമ്പത്ത് ഉണ്ടായിരുന്നു. പിന്നീട് പല നിക്ഷേപങ്ങളിലൂടെയും മറ്റും ആ സമ്പത്ത് വളർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.