ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തെയാകെ നടുക്കുന്നവയായിരുന്നു. ഇപ്പോള്‍ ഇതാ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനോടെ പുറത്തെത്തിയ ഒരു പൂച്ചക്കുട്ടിയുടെ വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.
തകര്‍ന്ന കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൂച്ചക്കുട്ടിയെ ഒരു സൈനികന്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ പിന്നീട് പൂച്ചക്കൂട്ടി അദ്ദേഹത്തെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല
അലി കാക്കസ് എന്ന സൈനികനാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. നുര്‍ദാഗി നഗരത്തില്‍ നിന്നാണ് അലി പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതോടെ സൈനികനോട് വല്ലാത്ത അടുപ്പമാണ് പൂച്ചക്കുട്ടി കാണിക്കുന്നത്.
തുടര്‍ന്ന് അലി പൂച്ചയ്ക്ക് ഒരു പുതിയ പേരും നല്‍കി. എന്‍കാസ് (അവശിഷ്ടങ്ങള്‍ എന്നതിന്റെ ടര്‍ക്കിഷ് പദം) എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പൂച്ചക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും അലി പങ്കുവെച്ചിരുന്നു.
പൂച്ചക്കൂട്ടിയ്ക്ക് മാത്രമായി ഒരു ഇന്‍സ്റ്റഗ്രാം പേജും തുടങ്ങിയിട്ടുണ്ട്. 10000ലധികം പേരാണ് ഈ പേജ് ഫോളോ ചെയ്യുന്നത്. നിരവധി പേരാണ് അലിയുടെയും എന്‍കാസിന്റെയും കഥകളറിയാൻ രംഗത്തെത്തിയത്. ചിലര്‍ ഇരുവരുടെയും ചിത്രങ്ങള്‍ വരച്ചും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു. അലിയുടെ ഫയര്‍ഫൈറ്റിംഗ് യൂണിറ്റിലാണ് എന്‍കാസ് ഇപ്പോള്‍ കഴിയുന്നത്.
ഭൂകമ്പത്തെ തുടർന്ന് ഹൃദയഭേദകമായ കാഴ്ചകളാണ് തുർക്കിയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ എഎഫ്പി ഫോട്ടോഗ്രാഫര്‍ അദീം അറ്റ്ലാന്‍ എടുത്ത ഒരു ചിത്രം ലോകജനതയെ കണ്ണീരിലാഴ്ത്തിയിരുന്നു. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ജീവനറ്റ തന്റെ മകളുടെ കൈപിടിച്ച് നില്‍ക്കുന്ന ഒരു പിതാവിന്റെ ചിത്രമാണ് അദീം തന്റെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തിയത്. കഹ്രാമന്‍മാരാസിലെ ഒരു അപ്പാര്‍ട്ട്മെന്റ് പ്രദേശത്തായിരുന്നു ഈ കാഴ്ച.
തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയിലും തന്റെ മകളുടെ കൈപിടിച്ച് നില്‍ക്കുകയാണ് മെസൂട്ട് ഹാന്‍സര്‍ എന്ന പിതാവ്. ഇര്‍മാക് എന്ന തന്റെ മകളുടെ ജീവനറ്റ കൈകളിലാണ് ആ പിതാവ് കൈയ്യുറപ്പിച്ചിരിക്കുന്നത്.ഇത് ശ്രദ്ധയില്‍പ്പെട്ട അദീം ആ കാഴ്ച തന്റെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട മെസൂട്ട് അദീമിനെ അരികിലേക്ക് വിളിച്ചു. ശേഷം തന്റെ കുഞ്ഞിന്റെ ചിത്രങ്ങളെടുത്തോളു എന്ന് പറയുകയായിരുന്നു.
ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ നിലംപതിക്കുകയും നാലായിരത്തിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാന്‍ടെപ് നഗരത്തിന്റൈ വടക്കു ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഗൂഗിള്‍ മാപ് പ്രകാരം, ഈജിയന്‍ കടല്‍ മേഖലയില്‍ നിന്ന് ഏകദേശം 11 മണിക്കൂര്‍ അകലെയാണ് ഗാസിയാന്‍ടെപ്പ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.