Chef Pillai | 'അന്ന് ഫ്രീയായി കിട്ടിയിരുന്ന രണ്ട് കഷണങ്ങളുടെ രുചി ഇന്ന് വാഗ്യു സ്റ്റീക്ക് കഴിച്ചാൽപോലും കിട്ടില്ല'; തുളസിയണ്ണന്റെ ഓർമ്മയുമായി ഷെഫ് സുരേഷ് പിള്ള
- Published by:user_57
- news18-malayalam
Last Updated:
നാട്ടിലെ പ്രശസ്തമായ കോഴിക്കറി ഉണ്ടാക്കി നൽകിയിരുന്ന തുളസിയണ്ണന്റെ ഓർമകളിൽ ഷെഫ് സുരേഷ് പിള്ള
ലോകമറിയുന്ന മലയാളി ഷെഫ് എന്ന പേര് നേടിയാലും നാടൻ രുചികൾ തൊട്ടറിഞ്ഞ ഓർമകളും അനുഭവവുമാണ് ഷെഫ് സുരേഷ് പിള്ളയുടെ (Chef Suresh Pillai) മനസ്സിൽ. പഴയ കൂട്ടുകാരും, നാട്ടുകാരും ആരെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ മനസിലാകും. ഇക്കുറി ഷെഫ് പിള്ളയുടെ മനസ്സിൽ തുളസിയണ്ണന്റെ ഓർമകളാണ്. സ്വന്തം ഹോട്ടലിൽ ഭാര്യയുയുമായി ചേർന്ന് കോഴിക്കറി ഉണ്ടാക്കി നൽകിയിരുന്ന തുളസിയണ്ണന്റെ നാടൻ മാർക്കറ്റിംഗ് തന്ത്രം എന്തെന്ന് അദ്ദേഹം പരിചയപ്പെടുത്തുന്നു.
“ഹോട്ടൽ മാർക്കറ്റിങ്. നാലിലോ അഞ്ചിലോ പഠിക്കുമ്പോളാണ് തുളസിയണ്ണൻ നാട്ടിൽ പുതിയൊരു ഹോട്ടൽ തുടങ്ങിയത്. തുഷാര ഹോട്ടൽ, ഷാപ്പ് മുക്ക്. രാവിലെ മുതൽ തന്നെ ചൂട് പൊറോട്ടയും ബീഫ് കറിയും, വൈകുനേരം കോഴി കറിയും കിട്ടും. കോഴി കറിയെന്നാൽ സാദാരണ കോഴിയല്ല നാടൻ കോഴി!
വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഈ കടക്ക്, ഈ കട വന്നതിന് ശേഷം പൊതുവെ നടക്കാവ് ചന്തയിൽ പോയി മീൻ വാങ്ങാൻ മടിയുള്ള ഞാൻ വീട്ടുകാരോട് നിർബന്ധം പറഞ്ഞു രണ്ടു കിലോമീറ്റർ ദുരം നടന്ന് മീൻ വാങ്ങാൻ പോകും കാരണം മറ്റൊന്നുമല്ല ബാക്കി വരുന്ന ഒന്നോ രണ്ടോ രൂപയുമായി നേരേ തുളസിയണ്ണൻറെ കടയിൽ… ഇറച്ചി വാങ്ങാനുള്ള പണമുണ്ടാകില്ല എന്നാലും ഗമയിൽ കസേരയിൽ ഞെളിഞ്ഞിരുന്ന് തുളസിയണ്ണാ നാലു പൊറോട്ടയും ചാറും എന്നുറക്കെ വിളിച്ചുപറയും. അണ്ണൻ പൊറോട്ടയും ഇറച്ചിച്ചാറും, അതിനുള്ളിൽ ഒന്നോ രണ്ടോ ചവ്വുള്ള കഷണവുമായി കൊണ്ടുതരും. അന്ന് ഫ്രീയായി കിട്ടിയിരുന്ന രണ്ട് കഷണങ്ങളുടെ രുചി ഇന്ന് വാഗ്യു സ്റ്റീക്ക് കഴിച്ചാൽപോലും കിട്ടില്ല. പറഞ്ഞുവന്നത് ഇതൊന്നുമല്ല തുളസിയണ്ണന്റെ മാർക്കറ്റിങ് സ്കില്ലിനെ കുറിച്ചാണ്.
advertisement
അണ്ണൻ രാവിലെ ഒരു സൈക്കിളിൽ നാട് മൊത്തം ചുറ്റും, നാടൻ കൊഴിയുള്ള വീടുകളിൽ പോയി രണ്ടോ മൂന്നോ കോഴിയെ വാങ്ങി സൈക്കിളിന്റെ ഹാൻഡിലിൽ കെട്ടിയിട്ട് മണിയൊക്കെയടിച്ച് തെക്കുംഭാഗം ഗ്രാമത്തിന്റെ നാലു കരയിലും പോയി ആളുകളെ കോഴിയോക്കെ കാണിച്ച് ഒരു പതിനൊന്ന്മണിയാകുബോൾ കടയിൽച്ചെന്ന് വൃത്തിയാക്കി മുറിച്ച് ഭാര്യയുമായി ചേർന്ന് ഉരുളിയിൽ കറി വെയ്ക്കും. നാട്ടിലെ പണിയെടുത്ത പൈസയുള്ള ചെറുപ്പക്കാരെല്ലാം അഞ്ചു മണിയാകുമ്പോൾ തുഷാരയിലെത്തും, ഏഴുമണിക്ക് മുന്നേ കോഴിക്കറി തീരും, എട്ടരയോടെ ബാക്കിയുള്ളതും!!
advertisement
ഇപ്പറഞ്ഞ കഥ 86-90 കാലത്തെയാണ്, കുറെ വർഷങ്ങൾക്ക് ശേഷം ആ ഹോട്ടൽ പൂട്ടിപ്പോയി. ഒരു പാചകക്കാരനാവുമെന്നോ, സ്വന്തമായി ഹോട്ടൽ തുടങ്ങുമെന്നോ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാലത്ത് തുളസിയണ്ണൻറെ സൈക്കിൾ കോഴി മാർക്കറ്റിംഗ് മനസ്സിൽ പതിഞ്ഞിരുന്നു. അദ്ദേഹത്തെയും ഒരു ഗുരുവായി തന്നെ കാണുന്നു. ഇന്ന് ചന്ത വഴി പോയപ്പോൾ ആ ഹോട്ടൽ നിന്ന സ്ഥലത്തേക്ക് വീണ്ടും നോക്കി, ആ ഓർമ്മയിൽ എഴുതിയതാണ്. കൂടെ രണ്ട് നാടൻ കോഴിയെയും വാങ്ങി”
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Chef Pillai | 'അന്ന് ഫ്രീയായി കിട്ടിയിരുന്ന രണ്ട് കഷണങ്ങളുടെ രുചി ഇന്ന് വാഗ്യു സ്റ്റീക്ക് കഴിച്ചാൽപോലും കിട്ടില്ല'; തുളസിയണ്ണന്റെ ഓർമ്മയുമായി ഷെഫ് സുരേഷ് പിള്ള