ബലി പെരുന്നാൾ: ഒരു ആടിന് വില 7 ലക്ഷം രൂപ വരെ; കച്ചവടം പൊടിപൊടിക്കുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
155 കിലോഗ്രാം ഭാരമുള്ള രഫ്താര്‍ എന്നയിനം ആടിനെ 7.5 ലക്ഷം രൂപയ്ക്കാണ് വിറ്റത്.
ബക്രീദിനോട് അനുബന്ധിച്ച് രാജ്യത്ത് കന്നുകാലി കച്ചവടവും പൊടി പൊടിയ്ക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ സെയ്ദ് ഷഹാബ് അലി എന്നയാൾ ആടുകളെ വിറ്റത് അരലക്ഷം മുതല്‍ 7.5 ലക്ഷം രൂപ വരെ വിലയ്ക്കാണ്.
'' മുംബൈ, പൂനെ, നാഗ്പൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആടുകളെ വിറ്റഴിച്ചത്. 50000 മുതല്‍ 7.5 ലക്ഷം രൂപ വരെ തുകയ്ക്കാണ് ആടുകളെ വിറ്റഴിച്ചത്. ഷാന്‍-ഇ-ഭോപാല്‍ എന്ന ഇനത്തെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. 155 കിലോഗ്രാം ഭാരമുള്ള രഫ്താര്‍ എന്നയിനം ആടിനെ 7.5 ലക്ഷം രൂപയ്ക്കാണ് വിറ്റത്. രാജ്യത്തെ ഏറ്റവും ആക്രമണകാരിയായ ആട് ആണിത്,'' സെയ്ദ് പറഞ്ഞു.
ജൂണ്‍ 17നാണ് ഇന്ത്യയില്‍ ബക്രീദ് ആഘോഷിക്കുന്നത്. ജൂണ്‍ 7 ന് മാസപിറ കണ്ടതിനെത്തുടര്‍നാണ് ദുല്‍ ഹിജ്ജയുടെ പത്താം ദിവസം ഈദ് അല്‍ - അദ്ഹ അഥവാ ബക്രീദായി ആഘോഷിക്കുന്നത്.
advertisement
അള്ളാഹുവിനോടുള്ള ഇബ്രാഹിം നബിയുടെ ഭക്തിയെ അനുസ്മരിപ്പിക്കുന്ന ബക്രീദ് ദിനത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ദൈവത്തിന്റെ അനുഗ്രഹത്തിനായി പുതിയ വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നു.
സൗദി അറേബ്യ , യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ജോര്‍ദാന്‍, സിറിയ, ഇറാഖ്, മറ്റ് അറബ് രാജ്യങ്ങള്‍, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ ജൂണ്‍ 6നായിരുന്നു പിറ കണ്ടത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ ജൂണ്‍ 15 അറഫാ ദിനവും ജൂണ്‍ 16 ന് ബക്രീദും ആഘോഷിച്ചു.
advertisement
ഇന്ത്യയെക്കൂടാതെ പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍, ഹോങ്കോങ്, ബ്രൂണെ എന്നീ രാജ്യങ്ങളും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ജൂണ്‍ 17നാണ് ബക്രീദ്.
അള്ളാഹുവിനോടുള്ള ഭക്തിയാല്‍ തന്റെ മകനായ ഇസ്മായേലിനെ വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയ്ക്ക് അള്ളാഹു കാരുണ്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ഒരു ആടിനെ ബലി നല്‍കാനായി കൊടുത്തുവെന്നാണ് വിശ്വാസം. പരമ്പരാഗതമായി കുര്‍ബാനി എന്നറിയപ്പെടുന്ന ഈ മൃഗബലിക്ക് ശേഷം വിശ്വാസികള്‍ ആ മാംസം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും വിതരണം ചെയ്യുന്നു.
advertisement
അതേസമയം തുടര്‍ച്ചയായ ആറാം വര്‍ഷം ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ചരിത്ര പ്രസിദ്ധമായ ജുമാ മസ്ജിദില്‍ ഈദ് നമസ്‌കാരത്തിനുള്ള അനുമതി നിഷേധിച്ചത് വാര്‍ത്തയായിരുന്നു. 2019 മുതല്‍ ജുമാ മസ്ജിദില്‍ ഈദ് നമസ്‌കാരത്തിന് അധികൃതര്‍ വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
Jun 17, 2024 4:08 PM IST








