കഥയല്ലിത് ജീവിതം! മരിച്ചുപോയ ഉടമയെ മാസങ്ങളോളം കണ്ണുനട്ട് കാത്തിരുന്ന നായയെ രാജകുമാരി ദത്തെടുത്തു
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്വന്തം ഉടമയെ നഷ്ടപ്പെട്ട നായയുടെ വിഷമമാണ് തന്നെ സ്പര്‍ശിച്ചതെന്ന് രാജകുമാരി പറഞ്ഞു
ഉടമ മരിച്ചതറിയാതെ അദ്ദേഹത്തിനായി മാസങ്ങളോളം കാത്തിരുന്ന മൂ ഡേംഗ് എന്ന നായയെ തായ്‌ലാന്‍ഡിലെ രാജകുമാരി ദത്തെടുത്തതായി റിപ്പോര്‍ട്ട്. വജിറലോങ്‌കോണ്‍ രാജാവിന്റെ അനന്തരവളും തായ്‌ലാന്‍ഡിലെ രാജകുമാരിയുമായ സിരിഭ ചുഡാബോണ്‍ ആണ് മൂ ഡേംഗിനെ ദത്തെടുത്തത്. ഇതോടെ മൂ ഡേംഗിന്റെ മാസങ്ങള്‍ നീണ്ട ദുരിതജീവിതത്തിനും ഏകാന്തതയ്ക്കും അന്ത്യമാകുകയാണ്.
നഖോണ്‍ രാച്ച്‌സിമ പ്രവിശ്യയിലെ 7-ഇലവണ്‍ സ്റ്റോറിന് പുറത്താണ് മൂ ഡേംഗ് തന്റെ ഉടമയെ കാത്തുകിടന്നത്. 2024 നവംബറില്‍ മൂ ഡേംഗിന്റെ ഉടമ മരിച്ചിരുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ ഉടമയുടെ വരവിനായി മൂ ഡേംഗ് കാത്തിരുന്നു. മൂ ഡേംഗിന്റെ കഥ അറിഞ്ഞവര്‍ 'കൊറാട്ടിലെ ഹാച്ചിക്കോ' എന്നാണ് ഈ നായയെ വിളിച്ചിരുന്നത്. ഉടമ മരിച്ചതറിയാതെ അയാളുടെ തിരിച്ചുവരവിനായി 9 വര്‍ഷത്തോളം കാത്തിരുന്ന ജപ്പാനിലെ അകിറ്റ ഇനത്തില്‍പ്പെട്ട നായയാണ് ഹാച്ചിക്കോ.
അതേസമയം ജനുവരിയിലാണ് മൂ ഡേംഗിനെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ നിരവധി പേരാണ് മൂ ഡേംഗിന് ഭക്ഷണവും പരിചരണവുമായി രംഗത്തെത്തിയത്. 7-ഇലവനിലെ ജീവനക്കാര്‍ അവന് ഭക്ഷണവും പുതപ്പും കളിപ്പാട്ടങ്ങളും നല്‍കി. എന്നാല്‍ അതൊന്നും അവന്റെ ദു:ഖം അകറ്റിയില്ല.
advertisement
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മൂ ഡേംഗിന്റെ കഥ തായ് രാജകുമാരിയായ സിരിഭ ചൂഡാബോണിന്റെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് നായയെ ദത്തെടുക്കാന്‍ രാജകുമാരി തീരുമാനിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സിരിഭ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂ ഡേംഗിന്റെ ആരാധകരോട് അവനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടെന്നും സിരിഭ പറഞ്ഞു.
മൂ ഡേംഗിന്റെ പരിചരണത്തിനായുള്ള ധനസമാഹരണയജ്ഞത്തിന്റെ വീഡിയോയാണ് താന്‍ ആദ്യം കണ്ടതെന്ന് സിരിഭ രാജകുമാരി പറഞ്ഞു. സ്വന്തം ഉടമയെ നഷ്ടപ്പെട്ട അവന്റെ വിഷമമാണ് തന്നെ സ്പര്‍ശിച്ചതെന്നും രാജകുമാരി പറഞ്ഞു.
advertisement
'' എന്റെ എല്ലാ നായ്ക്കളും മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയവരാണ്. എന്നാല്‍ മൂ ഡേംഗ് കടുത്ത വിഷാദത്തിലായിരുന്നു,'' സിരിഭ രാജകുമാരി പറഞ്ഞു. തന്റെ പ്രിയപ്പെട്ട ഉടമയെ വേര്‍പിരിഞ്ഞ ദു:ഖം അവനെ വിഷാദത്തിലാക്കിയെന്നും സിരിഭ രാജകുമാരി പറഞ്ഞു.
'' മനസിന് താങ്ങാനാകാത്ത അവസ്ഥയാണിത്. മനുഷ്യര്‍ക്ക് അവരുടെ വേദന അടക്കിപ്പിടിക്കാന്‍ കഴിയും. എന്നാല്‍ നായ്ക്കള്‍ക്ക് അതിന് കഴിയില്ല. അവര്‍ ശുദ്ധരാണ്. അവരുടെ ഉള്ളില്‍ തോന്നുന്ന കാര്യങ്ങള്‍ അവ പുറമെ പ്രകടിപ്പിക്കും,'' സിരിഭ രാജകുമാരി പറഞ്ഞു.
advertisement
മൂ ഡേംഗിനെ ദത്തെടുക്കുന്നതിന് മുമ്പ് 7-ഇലവന്‍ സ്റ്റോറിന്റെ അനുമതിയും സിരിഭ രാജകുമാരി നേടി. മൂ ഡേംഗിന് വേണ്ടത്ര പരിചരണം നല്‍കിയത് 7-ഇലവനിലെ ജീവനക്കാരായിരുന്നു. കൂടാതെ പ്രാദേശിക അധികാരികളില്‍ നിന്ന് സമ്മതം വാങ്ങിയശേഷമാണ് മൂ ഡേംഗിനെ രാജകുമാരി ദത്തെടുത്തത്. ദത്തെടുത്തതിന് പിന്നാലെ മൂ ഡേംഗിനെ കസെറ്റ്‌സാര്‍ട്ട് യൂണിവേഴ്‌സിറ്റി വെറ്റിനറി ഹോസ്പിറ്റലിലെത്തിച്ചു. വിശദമായ പരിശോധിക്കുകയും ചെയ്തു.
അതേസമയം ആരാധകര്‍ക്കായി മൂ ഡേംഗിന്റെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുമെന്നും സിരിഭ രാജകുമാരി പറഞ്ഞു. എന്നെങ്കിലും കൊറാട്ട് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചാല്‍ മൂ ഡേംഗിനെ കൂടി കൊണ്ടുവരുമെന്നും സിരിഭ രാജകുമാരി കൂട്ടിച്ചേര്‍ത്തു. മൂ ഡേംഗിന്റെ പരിശോധനയും ക്വാറന്റീനും പൂര്‍ത്തിയായതിന് ശേഷം സിരിഭ രാജകുമാരിയുടെ ചിയാങ് മായിലെ രാജകീയ വസതിയിലേക്ക് അവനെ കൊണ്ടുപോകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 30, 2025 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കഥയല്ലിത് ജീവിതം! മരിച്ചുപോയ ഉടമയെ മാസങ്ങളോളം കണ്ണുനട്ട് കാത്തിരുന്ന നായയെ രാജകുമാരി ദത്തെടുത്തു