10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന് സിബിഎസ്ഇ നിരോധനം ഏർപ്പെടുത്തി. പരീക്ഷകൾ ഇന്ന് മുതൽ ആരംഭിച്ചു. മൊബൈൽ, ചാറ്റ്ജിപിടി, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്ന് ബോർഡ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് പരീക്ഷയിൽ അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് ബോർഡ് അധികൃതർ പറഞ്ഞു.
കൂടാതെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുവാദമില്ല. 2022 നവംബറിൽ ആരംഭിച്ച ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്‌ഫോർമർ) ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ് ബോട്ടാണ്. ചാറ്റ്ജിപിടിയ്ക്ക് പ്രസംഗങ്ങൾ, പാട്ടുകൾ, വാർത്താ ലേഖനങ്ങൾ, ഉപന്യാസങ്ങൾ എന്നിവെ മനുഷ്യനെപ്പോലെ തന്നെ എഴുതാൻ കഴിവുമുണ്ട്.
അതിനാൽ വിദ്യാർത്ഥികളെ ഇത് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും ഇതുമൂലം പരീക്ഷാഹാളിൽ കൃത്രിമത്വം നടക്കും എന്ന ആശങ്ക മുൻനിർത്തിയാണ് ചാറ്റ്ജിപിടിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിലെയും സിയാറ്റിലിലെയും ചില പബ്ലിക് സ്കൂളുകളിലും ഫ്രഞ്ച് യൂണിവേഴ്സിറ്റി സയൻസസ് പോ, ബെംഗളൂരു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ഇതിനോടകം തന്നെ ചാറ്റ്ജിപിടി നിരോധിച്ചിട്ടുണ്ട്. എന്നാൽ പരീഷാ ഹാളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു.
കൂടാതെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകളിലും വിദ്യാർത്ഥികൾക്കായി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷക്കിടെ കൃത്രിമത്വം കാണിച്ചതായി കണ്ടെത്തിയാൽ ബോർഡിന്റെ നിയമങ്ങൾ പ്രകാരം പരീക്ഷാ വിലക്ക് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന വ്യാജ വീഡിയോകളിലും സന്ദേശങ്ങളിലും വീഴാതെ ജാഗ്രത പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.
Also read-ChatGPT | ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതേസമയം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ ഇന്ന് ആരംഭിച്ച് മാർച്ച് 21 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും അവസാനിക്കും. സിബിഎസ്‌ഇയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 38,83,710 വിദ്യാര്‍ത്ഥികൾ ആണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതിൽ 21,86,940 പേർ പത്താം ക്ലാസ് പരീക്ഷയും 16,96,770 പേർ 12-ാം ക്ലാസ് പരീക്ഷയും എഴുതും. പത്താം ക്ലാസ് പരീക്ഷകള്‍ 16 ദിവസം കൊണ്ടും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 36 ദിവസം കൊണ്ടും പൂർത്തിയാകും.y
10, 12 ക്ലാസുകളിലെ പരീക്ഷാ സമയം രാവിലെ 10.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.30 ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യപേപ്പറുകൾ വായിക്കാൻ 15 മിനിറ്റ് സമയം നൽകിയിട്ടുണ്ട്. സിബിഎസ്ഇ നൽകുന്ന അഡ്മിറ്റ് കാർഡിന് പുറമെ സ്‌കൂൾ തിരിച്ചറിയൽ കാർഡും അനുവദനീയമായ ആവശ്യ സാധനങ്ങളും മാത്രമാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.