COVID 19| ഏപ്രിൽ നിർണായകം; മാസ് വാക്സിനേഷന് ക്രഷിങ് ദി കർവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ

Last Updated:

ഏപ്രിൽ മാസം സംസ്ഥാനത്തിന് നിർണായകമാണെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ് വാക്സിനേഷന് കർമ്മ പദ്ധതിയുമായി സർക്കാർ. ക്രഷിങ് ദി കർവ് എന്ന പേരിൽ വാക്‌സിനേഷൻ വ്യാപമാക്കാനാണ് തീരുമാനം. 45 വയസിനു മുകളിലുള്ള പരമാവധി പേർക്ക് വാക്സിൻ നല്കുകയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കും.
ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരുന്നതാണ്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിട്ടിലുള്ളവര്‍ക്ക് മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
advertisement
രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും കൂട്ടും.
സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാന്‍ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കണം. വാക്‌സിനേഷനില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പു വരുത്തും. അതിനായി മാസ് കാമ്പയിന്‍ ആരംഭിക്കും.
advertisement
അതനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മാനേജുമെന്റും നോണ്‍ കോവിഡ് മാനേജുമെന്റും ഒരുപോലെ നടത്താന്‍ സംസ്ഥാനത്തിനായി. അതിനാല്‍ തന്നെ മരണ നിരക്ക് നന്നായി കുറയ്ക്കാനായി. ഇനിയും ആ പ്രവര്‍ത്തനം തുടരും. കോവിഡ് വര്‍ധിച്ചാല്‍ ചില ആശുപത്രികളെ പൂര്‍ണമായും കോവിഡ് ആശുപത്രികളാക്കി മാറ്റേണ്ടിവരും. അതനുസരിച്ച് മറ്റ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമുണ്ടാക്കും. പരമാവധി ആളുകളുടെ ജീവന്‍ രക്ഷിക്കാനാണ് പ്രാധാന്യം നല്‍കുന്നത്.
advertisement
കോവിഡാനന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. സംസ്ഥാനത്ത് മരണനിരക്ക് 0.4 ആയി പിടിച്ചു നിര്‍ത്താനായത് കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ്. ഇപ്പോള്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെയിന്‍ ബ്രേക്ക് ചെയ്യുക എന്നതാണ് പ്രധാനം. ഏപ്രില്‍ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നമുക്ക് നന്നായി പിടിച്ചുനിര്‍ത്താനാകും.
ബാക് ടു ബേസിസ് കാമ്പയിന്‍ ശക്തമാക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
advertisement
മന്ത്രി ടി.പി. രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
advertisement
അതേസമയം, കോവിഡ് ബാധിതനായ ചികിത്സയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്ചികരമാണെന്ന് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിലും ആശങ്കയില്ല. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത് 9,43,34,262 പേരാണ്.
സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച മാത്രം 236 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഏപ്രിൽ നിർണായകം; മാസ് വാക്സിനേഷന് ക്രഷിങ് ദി കർവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement