തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം (Covid 19 Third Wave ) ഒരാഴ്ചയ്ക്കുള്ളിൽ തീവ്രമാകുമെന്ന് വിലയിരുത്തൽ. രോഗവ്യപാന തീവ്രത പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലെന്നാണ് വിലയിരുത്തൽ. പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷമായി കുറച്ച് ദിവസം കൂടി തുടർന്നേക്കും. ചൊവ്വാഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 55,000 കടന്നതായിരുന്നു ഇതുവരെയുള്ള ഉയർന്ന കണക്ക്.
പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം എത്തി. ഫെബ്രുവരി പകുതിയോടെ മൂന്നാം തരംഗം ഉയർന്ന നിരക്കിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തരംഗം ഉയർന്ന നിരക്കിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ചയോളം പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്ത് തന്നെ തുടർന്നേക്കും. തുടർന്ന് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ടിപിആർ 50 ന് മുകളിൽ തുടർന്നേക്കും. രോഗലക്ഷണങ്ങൾ ഉള്ള എല്ലാവരെയും പരിശോധിക്കേണ്ടതില്ലെന്നും, 60 കഴിഞ്ഞവരെയും, മറ്റ് രോഗങ്ങൾ ഉള്ളവരെയും കോവിഡ് പരിശോധന നടത്തിയാൽ മതിയെന്നും, കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള മറ്റുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവ് ആയി കണക്കാക്കാമെന്നുമാണ് ഐസിഎംആർ പുതിയ പ്രോട്ടോക്കോൾ.
ഇത് സംസ്ഥാനത്ത് നടപ്പാക്കുന്നതോടെ പോസിറ്റീവാണെന്ന് രേഖപ്പെടുത്തുന്ന പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും കുറയുമെന്നാണ് വിലയിരുത്തൽ. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകൾ തുറന്നതിന് പുറമെ സെക്രട്ടേറിയേറ്റിലും കോവിഡ് വാർ റൂം തുറക്കും. ആശുപത്രി സംവിധാനങ്ങളുടെ ഏകോപനം വാർ റൂമിൽ നടത്തും.
Also Read-COVID-19 | കോവിഡ് മൂന്നാം തരംഗത്തിലും ആരോഗ്യവാനായിരിക്കണോ? ഈ ഭക്ഷണക്രമം പിന്തുടരുക
നിലവിൽ ചികിത്സയിലുള്ളവരില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും ആവശ്യമായി വന്നത്. സംസ്ഥാനത്ത് ആകെ 3107 ഐസിയു കിടക്കകളുള്ളതില്‍ 1328 കോവിഡ്, നോണ്‍ കോവിഡ് രോഗികളാണുള്ളത് (42.7%). അതില്‍ കോവിഡ് രോഗികള്‍ 385 മാത്രമാണുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്.
Also Read-Covid 19 | കോവിഡ് വ്യാപനം; നാല് ജില്ലകള്‍ കൂടി 'സി' കാറ്റഗറിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
ആകെ 2293 വെന്റിലേറ്ററുകളുള്ളതില്‍ 322 കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ (14%) മാത്രമാണുള്ളത്. കോവിഡ് രോഗികള്‍ 100 മാത്രമാണ്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. 18 വയസിന് മുകളില്‍ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,71,208), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,23,28,429) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള ആകെ 68 ശതമാനം (10,39,479) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. ആകെയുള്ള കോവിഡ് ആക്ടീവ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗബാധ കൂടുതൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 kerala, Covid Third wave