Covid Second Wave| വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
ശാസ്ത്രീയ പഠനപ്രകാരം ശാരീരിക അകലം പാലിക്കാത്ത ഒരാൾ 30 ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗം പരത്താൻ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാൽ ഇത് 15 ആയി കുറയ്ക്കാനാവും.
ന്യൂഡൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വീടിനകത്ത് കഴിയുമ്പോഴും മാസ്ക് ധരിക്കണമെന്ന് കേന്ദ്രസർക്കാർ. അതേസമയം തന്നെ രോഗത്തെക്കുറിച്ചുള്ള അനാവശ്യ ആശങ്ക ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ, നീതി ആയോഗ് അംഗം ഡോ. വി കെ പോൾ, ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“കുടുംബത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാൻ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്”- ഡോ. വി കെ പോൾ പറഞ്ഞു. ശാസ്ത്രീയ പഠനപ്രകാരം ശാരീരിക അകലം പാലിക്കാത്ത ഒരാൾ 30 ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗം പരത്താൻ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാൽ ഇത് 15 ആയി കുറയ്ക്കാനാവും. 75 ശതമാനം കുറയ്ക്കാൻ കഴിഞ്ഞാൽ ഇതേ കാലയളവിൽ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടർത്താൻ കഴിയൂ എന്ന് ലവ് അഗർവാൾ വിശദീകരിച്ചു.
advertisement
രോഗലക്ഷണം കാണുന്ന ഉടൻതന്നെ രോഗിയെ ഐസൊലേഷനിലാക്കണമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കരുത്. ആർ ടി പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് രേഖപ്പെടുത്തിയാലും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് ബാധയുണ്ടെന്ന് കരുതി നടപടികൾ സ്വീകരിക്കണം.
വാക്സിനേഷൻ യുക്തമായ സമയത്ത് സ്വീകരിക്കണം. സ്ത്രീകൾക്ക് ആർത്തവ സമയത്തും സ്വീകരിക്കാം. കോവിഡ് രണ്ടാം വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തിൽ മെഡിക്കൽ ഓക്സിജന്റെയും റെംഡെസിവിർ ഉൾപ്പടെയുള്ള മരുന്നുകളുടെയും യുക്തമായ ഉപയോഗമാണ് പ്രധാനം. ഗുരുതര രോഗികൾക്ക് റെംഡിസിവിർ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മറ്റ് മരുന്നുകളും ഉപയോഗിക്കണമെന്നും ലവ് അഗർവാൾ പറഞ്ഞു.
advertisement
കോവിഡ് വാക്‌സിനുകള്‍ക്ക് വില കുറയ്ക്കാന്‍ നിർമാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്
വാക്‌സിന്‍ നിർമാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
advertisement
അതേസമയം കോവിഡ് വാക്‌സിന്റെ വില സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്‌സിന്റെ പുതിയ വിലകള്‍ കമ്പനികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മെയ് ഒന്നു മുതല്‍ ഈ വിലകള്‍ക്കായിരിക്കും വാക്‌സിന്‍ ലഭ്യമാകുക. 'വാക്‌സിനേഷന്‍ ഡ്രൈവ് മുമ്പത്തെപ്പോലെ തുടരും മുന്‍ഗണന വിഭാഗത്തിന് നേരത്തെ നിശ്ചയിച്ചപ്പോലെ സൗജന്യ വാക്‌സിനേഷന്‍ നല്‍കും' -ഏപ്രില്‍ 19ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
advertisement
ഓക്‌സ്ഫഡ്-അസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും നിശ്ചയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 150 രൂപയും ആണ് ഈടാക്കുന്നത്.
Location :
First Published :
April 27, 2021 9:44 AM IST