കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി
കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി
ജനതാ കർഫ്യു ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് രാജ്യമൊട്ടാകെയുള്ള ജനങ്ങൾ കയ്യടിച്ചും പാത്രങ്ങൾ കൊട്ടിയും ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരെ നടുറോഡുകളിലേക്കിറക്കി വിടുന്നുവെന്ന ആരോപണം ഉയരുന്നതെന്നതാണ് വിരോധാഭാസം.
ന്യൂഡൽഹി: കൊറോണ വ്യാപന ഭീതിയിൽ ഡോക്ടർമാരെയും നഴ്സുമാരെയും അവർ താമസിക്കുന്ന വീടുകളിൽ നിന്നും ഇറക്കിവിടുന്നതായി പരാതി. ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് പരാതിയുമായെത്തിയിരിക്കുന്നത്.
വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട ഡോക്ടർമാരുൾപ്പെടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പലരും പോകാൻ ഇടമില്ലാതെ നിൽക്കുകയാണെന്നാണ് ആരോപണം. ഈ വിവേചനത്തിനും അതിക്രമത്തിനുമെതിരെ സഹായം ആവശ്യപ്പെട്ട് എയിംസിലെ റെസിഡൻസ് ഡോക്ടേഴ്സ് അസോസിയേഷൻ ആരോഗ്യമന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും കത്തയച്ചിരിക്കുകയാണ്.
കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട അല്ലെങ്കിൽ രോഗം സംശയിക്കുന്ന ആളുകളുമായി സമ്പർക്കത്തിലുള്ളവരെന്ന പേരിൽ കടുത്ത വിവേചനവും പീഡനവുമാണ് നേരിടേണ്ടി വരുന്നത്. ചില ഹൗസിംഗ് സൊസൈറ്റികളിൽ അകത്തേക്ക് പ്രവേശിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും ഇവർ അയച്ച പരാതിയിൽ പറയുന്നു.
ജനതാ കർഫ്യു ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് രാജ്യമൊട്ടാകെയുള്ള ജനങ്ങൾ കയ്യടിച്ചും പാത്രങ്ങൾ കൊട്ടിയും ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചിരുന്നു. കൊറോണ എന്ന മഹാമാരിയെ നേരിടാൻ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ആദരിക്കാൻ പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ചായിരുന്നു രാജ്യമൊട്ടാകെ ഇവർക്കായി കയ്യടിച്ചത്. ഇതിന് പിന്നാലെയാണ് ഡോക്ടർമാരെ നടുറോഡുകളിലേക്കിറക്കി വിടുന്നുവെന്ന ആരോപണം ഉയരുന്നതെന്നതാണ് വിരോധാഭാസം.
രാജ്യത്തിന്റെ പലയിടങ്ങളിലും ഡോക്ടര്‍മാർക്ക് ഇത്തരത്തിൽ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് സംബന്ധിച്ച് സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡോക്ടരെ പുറത്താക്കുന്നതിൽ നിന്ന് വീട്ടുടമസ്ഥരെ വിലക്കുന്ന തരത്തിൽ ഉത്തരവ് പുറത്തിറക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ ഇവർ ആവശ്യപ്പെടുന്നത്. കൊറോണ എന്ന മഹാമാരി ദുരന്തം വിതയ്ക്കുന്ന ഈ നിർണായക സമയത്ത് തങ്ങളുടെ നിസ്വാർഥ സേവനം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ലോക്ക് ഡൗൺ മൂലം ആശുപത്രികളിലെത്തിച്ചേരാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഇക്കാര്യത്തിലും ഇടപെടലുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുറമെ എയര്‍ ഇന്ത്യ അടക്കം വിവിധ വിമാനക്കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഇത്തരത്തിൽ വിവേചനം നേരിടേണ്ടി വരുന്നുവെന്നാരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.