തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് (V Sivankutty) കോവിഡ് (Covid 19) സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അടക്കം യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
ഇതിനിടെ, സെക്രട്ടേറിയറ്റില്‍ കോവിഡ് പടർന്നു പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തി. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കുന്നതിനാല്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫീസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ 60 ലധികം ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; അതീവ ജാഗ്രത തുടരണം ; മന്ത്രി വീണാ ജോര്‍ജ്
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
വാര്‍ഡുതല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) ശക്തിപ്പെടുത്തും. വേളണ്ടിയന്‍മാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുമെന്നും ആവശ്യമെങ്കില്‍ ഹോസ്റ്റലുകള്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വര്‍ധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങള്‍ തദ്ദേശ സ്വാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 kerala, Minister V Sivankutty, Secretariat