ഫൈസര്‍, മോഡേണ തുടങ്ങിയ എംആര്‍എന്‍എ വാക്‌സിനുകളുടെ മൂന്നാം ഡോസുകളുടെ (third dose) ഫലപ്രാപ്തി നാലാം മാസത്തോടെ കുറയാന്‍ തുടങ്ങുമെന്ന് യുഎസ് സെന്റേഴ്സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (cdc) പഠന റിപ്പോർട്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധിക ഡോസ് അല്ലെങ്കില്‍ നാലാമത്തെ ഡോസ് (fourth dose) ആവശ്യമായി വരുമെന്ന് ഈ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നുവെന്നും സിഡിസി പറയുന്നു. പല രാജ്യങ്ങളിലും പൂര്‍ണ്ണമായ വാക്‌സിനേഷന്‍ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചില രാജ്യങ്ങൾ മാത്രമാണ് ബൂസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ ഈ കണ്ടെത്തല്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
കോവിഡ് -19 വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഷോട്ടിന് ശേഷം അഥവാ മൂന്നാം ഡോസ് കഴിഞ്ഞ് സംരക്ഷണം നാലാം മാസത്തോടെ 87%ല്‍ നിന്ന് 66%ആയി കുറയുന്നുണ്ടെന്ന് സിഡിസി പഠനം വ്യക്തമാക്കുന്നു. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട സാഹചര്യം മൂന്നാം ഡോസിന് ശേഷമുള്ള ആദ്യ രണ്ട് മാസങ്ങളിലെ ഫലപ്രാപ്തി 91% ല്‍ നിന്ന് നാലാം മാസത്തില്‍ 78% ആയി കുറഞ്ഞുവെന്നും പഠനം എടുത്തു കാണിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനും 2022 ജനുവരിക്കും ഇടയിലാണ് ഈ പഠനം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ 241,204ലധികം പേര്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഇതില്‍ ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്ത 93,408 രോഗികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
കോവിഡ് -19 മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളും ആശുപത്രിവാസങ്ങളും തടയുന്നതിന് ഏറ്റവും പുതിയ വാക്‌സിനുകള്‍ ഉപയോഗിക്കണമെന്ന് പഠനം പൗരന്മാരോട് ശുപാര്‍ശ ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്ക് നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്റണി ഫൗസി വ്യക്തമാക്കിയിരുന്നു.
കോവിഡ് -19 നെതിരെയുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മുതിര്‍ന്നവര്‍ക്കെല്ലാം നാലാമത്തെ ഡോസ് ശുപാര്‍ശ ചെയ്ത ഒരേയൊരു രാഷ്ട്രം ഇസ്രായേല്‍(israel) ആയിരുന്നു. ജനുവരിയിലായിരുന്നു ഇസ്രായേലിന്റെ ഈ നീക്കം. ഇസ്രായേലില്‍, പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമാണ് നാലാമത്തെ ഡോസിന് അര്‍ഹതയുള്ളത്. നാലാമത്തെ വാക്സിന്‍ ഷോട്ട് അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ പരിരക്ഷിതരാണെന്നും അണുബാധയില്‍ നിന്ന് ഇരട്ടി പരിരക്ഷിക്കപ്പെടുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ നല്‍കിയത്. നാലാമത്തെ വാക്‌സിന്‍ സ്വീകരിച്ച 400,000 ഇസ്രായേലികളെയും മൂന്ന് ഡോസുകള്‍ സ്വീകരിച്ച 600,000 പേരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.