Covid Vaccination | സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശം; സ്വകാര്യ ആശുപത്രികള്‍ നിര്‍മ്മാതക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യാമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍നിര്‍ദേശങ്ങല്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യാമാകും.
രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയതിനു ശേഷം മാത്രമായിരിക്കും ഓണ്‍ലൈന്‍ ബുക്കിംഗിനായി സ്ലോട്ട് അനുവദിക്കുകയുള്ളൂ. മെയ് ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയം നിലവില്‍ വരുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മ്മാതക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്‌സിനേഷനില്‍ ഉപയോഗിക്കണം.
ഇപ്പോള്‍ വാങ്ങിയ വാകിസിനുകള്‍ മിച്ചം വരികയാണെങ്കില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് 250 നിരക്കില്‍ നല്‍കണം. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലും സ്വീകരിക്കേണ്ടതാണ്.
advertisement
ഇതിനിടെ, കോവിഡ് ചികിത്സയ്ക്കായി 20 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്നു ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആളുകള്‍ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണം. കോവിഡ് വാക്‌സിന്‍ എടുത്തശേഷവും രോഗം ബാധിക്കുന്നവര്‍ അപകടാവസ്ഥയിലേക്ക് പോകാന്‍ സാധ്യത കുറവായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തിലിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
Also Read- ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്
ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ മറ്റു ആരോഗ്യ പ്രശ്‌നമില്ലെങ്കില്‍ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയില്‍ പ്രവേശിക്കേണ്ടതില്ല. വിദഗ്ധ സമിതി ഇതു സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കും. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്റെ നീക്കം സുഗമമമാക്കാന്‍ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിക്കാറുളളത്. ഇപ്പോള്‍ അതിന് ചില തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറിമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.
advertisement
ഓക്‌സിജന്‍ പോലുളള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസ്സപ്പെടുന്നത് ശരിയായ രീതിയല്ല. കേരളം പാലക്കാട് നിന്ന് കര്‍ണാടകയിലേക്ക് ഓക്‌സിജന്‍ അയക്കുന്നുണ്ട്. അക്കാര്യത്തില്‍ തടസ്സമുണ്ടായിട്ടില്ല. അക്കാര്യം കര്‍ണാടകയുടെ ശ്രദ്ധയില്‍ പ്പെടുത്തും. അതോടൊപ്പം കാസര്‍കോട് അടക്കം ഓക്‌സിജന്‍ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്റെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.- മുഖ്യമന്ത്രി അറിയിച്ചു.
Location :
First Published :
Apr 29, 2021 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccination | സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശം; സ്വകാര്യ ആശുപത്രികള്‍ നിര്‍മ്മാതക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങണം










