തിരുവനന്തപുരം: കേരളത്തില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇ.യില്‍ (UAE) നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ഹൈ റിസ്‌ക് രാജ്യത്തില്‍ UAEയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിതിനാല്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയയ്ക്കുകയും ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ്; ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 90 ആയി.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വ്യാപനം നേരിടുന്നതിന് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദ്ദേശിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.
Also read- Andhra Pradesh Bus Accident| ആന്ധ്രാ പ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപതുപേർ മരിച്ചു
അതേ സമയം ഒമിക്രോണ്‍ വകഭേദ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ തുടങ്ങേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിരുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി
ഹൈദരാബാദ്: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച 23 കാരനായ സോമാലിയൻ പൗരൻ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഡിസംബർ 12 ന് നഗരത്തിലെത്തിയ സോമാലിയൻ വിദ്യാർഥിയെയാണ് ബുധനാഴ്ച കാണാതായത്. ചൊവ്വാഴ്ചയാണ് ഇയാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നിന്നും ഇയാളെ കാണാതായതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ ഹൈദരാബാദ് സിറ്റി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരും ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കാണാതായ ഇയാളുടെ ചിത്രം പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കി അവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Omicron in Kerala, Omicron Threat