ഫൈസര്‍ വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കും; നടപടികള്‍ അവസാന ഘട്ടത്തില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്ന് സിഇഒ അറിയിച്ചു
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. യുഎസ്എ-ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ഉച്ചക്കോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ഇക്കാര്യം വ്യക്താമക്കിയത്. '' കോവിഡ് മൂലം ഇന്ത്യ കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും. നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്'' അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്ന് സിഇഒ അറിയിച്ചു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ വാക്‌സിനേഷന് കരുത്ത പകരും. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ആല്‍ബര്‍ട്ട് ബോര്‍ള പറഞ്ഞു.
ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍ നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണിതെന്നായിരുന്നു റിപ്പോര്‍ട്ട്.
advertisement
ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയില്‍ അനുമതി നല്‍കുന്നതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു.
അതേസമയം ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാം ഘട്ട പരീക്ഷണ ഫലത്തിന്റെ റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിന്‍.
advertisement
25,800 പേരിലാണ് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ചയാണ് ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന് സമര്‍പ്പിച്ചത്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം വിദഗ്ധ സമിതി യോഗത്തിലാണ് ഡിസിജിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
മൂന്നാം ഘട്ട പരീക്ഷണ ഫലം ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെക്കിന് സാധിക്കും. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കും മുന്‍പേ കഴിഞ്ഞ ജനുവരിയില്‍ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
advertisement
ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായി ലോകാരോഗ്യ സംഘടന ജൂണ്‍ 23ന് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രീ-സബ്മിഷന്‍ യോഗം നിശ്ചയിച്ചു. യോഗത്തില്‍ വാക്‌സിന്റെ വിശദ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സംഗ്രഹം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.
Location :
First Published :
June 22, 2021 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഫൈസര്‍ വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കും; നടപടികള്‍ അവസാന ഘട്ടത്തില്‍