കോവിഡാനന്തര ലോകം: യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് ICMR
- Published by:Sarika KP
- news18-malayalam
Last Updated:
ന്യൂഡല്‍ഹിയിലെ എയിംസില്‍ നടന്ന 50 പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഐസിഎംആര്‍ ഇതിനോടകം തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്.
കോവിഡാനന്തരലോകത്തില്‍ യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ വലിയ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു (ICMR). 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ മരണകാരണം കണ്ടെത്താനാണ് പഠനം നടത്തുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാഹല്‍ പറഞ്ഞു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ യുവാക്കളിലുണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നതെന്ന് ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തുന്ന ലോകാരോഗ്യസംഘടനയുടെ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സമ്മിറ്റിനോട്(ജിസിടിഎം)അനുബന്ധിച്ചാണ് അദ്ദേഹം അഭിമുഖം നല്‍കിയത്. ”കോവിഡിന്റെ അന്തരഫലങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും. അതുപോലെ മറ്റു മരണങ്ങള്‍ തടയാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയിലെ എയിംസില്‍ നടന്ന 50 പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഐസിഎംആര്‍ ഇതിനോടകം തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ് മൃതദേഹങ്ങള്‍ കൂടി പഠനവിധേയമാക്കാനാണ് ഐസിഎംആര്‍ ലക്ഷ്യമിടുന്നത്. ”ഈ പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ ഫലങ്ങള്‍ കോവിഡിന് മുമ്പുള്ള കാലത്തെ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്ത് വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്ഡോ”, . രാജീവ് പറഞ്ഞു.
Also read-കോവിഡിന്റെ പുതിയ തരംഗം നേരിടാനൊരുങ്ങി ചൈന; ആഴ്ചയിൽ ആറര കോടിയോളം രോഗബാധിതർ ഉണ്ടായേക്കാമെന്ന് സൂചന
advertisement
യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് മുമ്പ് അവരുടെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാനും ഐസിഎംആര്‍ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയില്‍ ചില സമാനതകള്‍ കണ്ടെത്താന്‍ കഴിയും. ഉദാഹരണത്തിന്, പെട്ടെന്നുള്ള ഹൃദയാഘാതം മൂലമോ ശ്വാസകോശത്തിന് കേടുപാട് പറ്റിയോ ആണ് മിക്ക മരണങ്ങളും സംഭവിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവരിലെ പെട്ടെന്നുള്ള മരണം സംബന്ധിച്ചാണ് രണ്ടാമത്തെ പഠനം നടത്തുന്നത്. രാജ്യമെമ്പാടുമുള്ള 40 കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്. കോവിഡ് മുക്തരായ ശേഷം ആശുപത്രി വിട്ട രോഗികളെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ കോവിഡ് കേസുമായിബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിച്ചവരുടെ വിവരങ്ങള്‍, ആശുപത്രി വിട്ടവരുടെ വിവരങ്ങള്‍, മരണം എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിക്കും.
advertisement
”മരണകാരണം എന്തെന്ന് കണ്ടെത്താന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ഞങ്ങള്‍ സംസാരിക്കും”, ഡോ. രാജീവ് പറഞ്ഞു.ഗവേഷകര്‍ വീടുകള്‍ തോറും കയറി ഇറങ്ങിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ”ഈ ആളുകളുടെ ആഹാരക്രമം, പുകയില ഉപയോഗം, ജീവിതശൈലി, കോവിഡ് ചരിത്രം, വാക്‌സിനേഷന്‍, കുടുംബത്തിന്റെ ചികിത്സാ ചരിത്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങള്‍ ശേഖരിക്കുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നതെന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ മറ്റൊരു മാര്‍ഗവുമില്ല. അവ തമ്മിലുള്ള ബന്ധം നാം കണ്ടുപിടിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
”കോവിഡ് വ്യാപനത്തോടെ ഒട്ടേറെക്കാര്യങ്ങളില്‍ മാറ്റം സംഭവിച്ചുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കോവിഡിന് ശേഷമുള്ള ശാരീരികമായ അവസ്ഥകള്‍ക്ക് പുറമെ, കോവിഡ് സമയത്തും അതിനു ശേഷവും നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും നാം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്”, ഡോ. രാജീവ് പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
August 20, 2023 6:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡാനന്തര ലോകം: യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് ICMR


