തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പരിശോധന നടത്തുന്ന രണ്ടുപേരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങളും പ്രതിരോധ സംവിധാനങ്ങളും ഊർജിതമാക്കി. കോവിഡ് വ്യാപനം ചെറുക്കാൻ സിന്‍ഡ്രോമിക് മാനേജ്മെന്റ് രീതിയാകും തിരുവനന്തപുരത്ത് അവലംബിക്കുക. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്ന രീതിയാണ് ഇത്. ഇത്തരക്കാരില്‍ കോവിഡ് സ്ഥിരീകരിക്കണമെന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റീനില്‍ കഴിയണം. കൃത്യസമയത്ത് പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
തിരുവനന്തപുരത്ത് തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും അടച്ചുപൂട്ടാൻ കളക്ടർ നിർദേശം നൽകി. കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സി കാറ്റഗറിയിലാണ് തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബി വിഭാഗത്തില്‍ പെട്ട പത്തനംതിട്ട, കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇവിടെ പൊതുപരിപാടികളും മതപരമായ ഒത്തുചേരലുകളും നിരോധിച്ചു. ഈ ജില്ലകളിലും വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരേ പാടുള്ളൂ. മാളുകളും ബാറുകളും തുറന്നിരിക്കുമ്ബോള്‍ സംസ്ഥാനത്ത് 9 ജില്ലകളില്‍ തിയറ്ററുകള്‍ അടച്ചതിനെതിരെ പ്രതിഷേധവുമായി ഉടമകള്‍ രംഗത്തെത്തി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു.
Also Read-
Covid 19 | സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം;ഇന്ന് 55,475 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകള്‍ 'എ' വിഭാഗത്തിലാണ്. ഇവിടെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ വരെയാകാം. രോഗവ്യാപനം കുറഞ്ഞ കാസര്‍കോടും കോഴിക്കോടും ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, വിവാഹങ്ങള്‍ക്കും മറ്റും അകലം ഉറപ്പു വരുത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡിതര ചികിത്സ അടിയന്തര ആവശ്യക്കാര്‍ക്കായി മാത്രം പരിമിതപ്പെടുത്തും.
ഇന്നത്തെ കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,67,71,208), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,23,28,429) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 68 ശതമാനം (10,37,438) കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,17,666)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 55,475 പുതിയ രോഗികളില്‍ 48,477 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2575 പേര്‍ ഒരു ഡോസ് വാക്സിനും 33,682 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 12,220 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി 2,15,059 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,57,396 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 143 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 171%, 106%, 115%, 62%, 33% 138% വര്‍ധിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.