ന്യൂയോർക്ക്: ഒരു തവണ കോവിഡ് 19 (Covid 19) രോഗം ബാധിച്ചതിലൂടെ അടുത്ത തവണ രോഗത്തെ തടുക്കാനും അതിജീവിക്കാനും സാധിക്കുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വാദിക്കുന്നുണ്ട്. അതേസമയം, രോഗബാധ മൂലമുണ്ടാകുന്ന പ്രതിരോധത്തെക്കാൾ കൂടുതല്‍ സംരക്ഷണം നൽകാൻ കോവിഡ് 19 വാക്‌സിനേഷനുകള്‍ക്ക് (Covid Vaccination) സാധിക്കുമെന്നതിന് കൂടുതൽ തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ഗവേഷകർ. വെള്ളിയാഴ്ചയാണ് പുതിയ കണ്ടെത്തലുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.
അമേരിക്കയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് പുതിയ പഠനവുമായെത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുക്കാത്തവരും മാസങ്ങള്‍ക്ക് മുന്‍പ് രോഗം ബാധിച്ചവരുമായ ആളുകളില്‍ കോവിഡ് 19ന്റെ മുഴുവന്‍ വാക്‌സിനേഷനും സ്വീകരിച്ചവരേക്കാള്‍ രോഗം ബാധിക്കാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
രോഗലക്ഷണങ്ങളുള്ള കോവിഡിനെതിരെ വാക്സിനുകൾ കൂടുതൽ സംരക്ഷണം നൽകുന്നു എന്ന വാദത്തിനെ ശക്തമാക്കുകയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പഠന റിപ്പോർട്ട് എന്ന് ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്ക് സാഗ് അഭിപ്രായപ്പെട്ടു. എന്നാൽ അദ്ദേഹം ഈ പഠനത്തിൽ പങ്കെടുത്തിട്ടില്ല.
ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 190 ആശുപത്രികളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ഈ വർഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ കോവിഡ് 19 ന് സമാനമായ ലക്ഷണങ്ങളോ ആയി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 7,000 മുതിർന്ന രോഗികളെയാണ് പഠനത്തിനായി ഗവേഷകർ വിശകലനം ചെയ്തത്.
ഇവരിൽ 6000 പേർ ആശുപത്രികളിൽ എത്തിച്ചേരുന്നതിന്, മൂന്ന് മുതൽ ആറു മാസങ്ങൾ മുൻപ് തന്നെ മൊഡേണയുടെയോ, ഫൈസർ വാക്സിന്റെയോ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരുന്നു. അതേ സമയം, ബാക്കിയുള്ള 1000 പേർ. വാക്സിൻ എടുത്തവരല്ല. എന്നാൽ മൂന്നു മുതൽ ആറു മാസം മുൻപ് വരെയുള്ള കാലയളവിൽ കോവിഡ് 19 രോഗം ബാധിച്ചവരാണ്.
വാക്സിനെടുക്കാത്ത 9 ശതമാനം ആളുകളിൽ കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ഫലം നൽകിയപ്പോൾ, വാക്സിൻ സ്വീകരിച്ചവരിൽ 5 ശതമാനം രോഗികളിൽ മാത്രമാണ് കോവിഡ് 19 പിന്നീട് സ്ഥിരീകരിച്ചത്. വാക്സിൻ എടുക്കാത്ത രോഗികളിൽ ഉയർന്ന അപകട സാധ്യത എത്രത്തോളം ഉണ്ട് എന്ന് കണക്കാക്കുന്നതിനായി, ഇവരുടെ പ്രായവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്രത്തോളം വൈറസ് വ്യാപിച്ചിട്ടുണ്ട് എന്നതും ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങളും ഗവേഷകർ ശേഖരിച്ചു.
നേരത്തെ നടത്തിയ ചില പഠനങ്ങളിലും, വാക്സിൻ സ്വീകരിച്ച ആളുകളിൽ രോഗത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം ഉയർന്ന തോതിൽ പ്രത്യക്ഷമാകുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു.
ഇപ്പോഴത്തെ പഠനം മെച്ചപ്പെട്ട രീതിയിൽ നടന്നിട്ടുണ്ടെന്നും ഇത് കുറച്ചു കൂടി സ്വാധീനമുണ്ടാക്കുന്നതായും സാഗ് വ്യക്തമാക്കി. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച പ്രചരണങ്ങൾ നടക്കുന്ന ഈ സമയത്ത് ഈ പഠനം രക്ഷിതാക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് സഹായകമാകുമെന്നും സാഗ് കൂട്ടിച്ചേർത്തു.
"കുട്ടികൾക്ക് രോഗ ബാധയേൽക്കുന്നതാണ് നല്ലതെന്നും അങ്ങനെ സംഭവിക്കട്ടെ എന്നും വാദിച്ച ചിലർ ഇവിടെയുണ്ട്. ഈ സാഹചര്യത്തിൽ എനിക്ക് തോന്നുന്നത് വാക്സിനുകൾ കുറച്ചു കൂടി മെച്ചപ്പെട്ട ഫലങ്ങൾ നൽകും എന്ന് തെളിയിക്കാൻ ഈ പഠനത്തിന് സാധിക്കുമെന്നും. ഒപ്പം 5 മുതൽ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ മെച്ചപ്പെട്ട ഫലം നൽകുമെന്ന് പ്രതീഷിക്കുന്നതായും" സാഗ് പറഞ്ഞു.
ജോൺസൺ & ജോൺസൺന്റെ വാക്സിനെ പിന്തുണയ്കകാൻ ആവശ്യമായ വിവരങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല എന്നും പഠനത്തിന്റെ രചയിതാക്കൾ അഭിപ്രായപ്പെട്ടു.
(മേൽപ്പറഞ്ഞ ഉള്ളടക്കത്തിന്റെ പൂർണ ഉത്തരവാദിത്തം അസോസിയേറ്റഡ് പ്രസിനാണ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.