കൂടത്തായ്: ജോളിയുടെ കേസ് ഏറ്റെടുക്കാൻ അഭിഭാഷകരുടെ നീണ്ട നിര ജയിലിലേക്കെന്ന് ആളൂർ
കൂടത്തായ്: ജോളിയുടെ കേസ് ഏറ്റെടുക്കാൻ അഭിഭാഷകരുടെ നീണ്ട നിര ജയിലിലേക്കെന്ന് ആളൂർ
കൂടത്തായ് കൊലപാതകപരമ്പരയില്‍ ആറ് കേസുകളില്‍ ഒരെണ്ണത്തിലെങ്കിലും വക്കാലത്ത് ഏറ്റെടുക്കാനുള്ള അവസരം തരണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകര്‍ ജയിലിലെത്തുന്നതെന്നാണ് ആളൂര്‍ പറയുന്നത്
കോഴിക്കോട്: അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ലോക ശ്രദ്ധയാകർഷിക്കുകയും ചെയ്ത കേസാണ് കൂടത്തായ് കൊലപാതക പരമ്പര. ഭര്‍ത്താവിനെയും ഭര്‍തൃ മാതാപിതാക്കളെയും ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയമ്മ ജോസഫ് എന്ന ജോളി അറസ്റ്റിലാവുന്നത്. കേസില്‍ ആറ് കുറ്റപത്രങ്ങളും സമര്‍പ്പിച്ചു.
ആളൂര്‍ അസോസിയേറ്റ്സാണ് ജോളിയ്ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത്. എന്നാല്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളിയെ കാണാന്‍ അഭിഭാഷകരുടെ നീണ്ട നിരയാണെന്ന് ബി എ ആളൂര്‍ പറയുന്നു. കൂടത്തായ് കൊലപാതകപരമ്പരയില്‍ ആറ് കേസുകളില്‍ ഒരെണ്ണത്തിലെങ്കിലും വക്കാലത്ത് ഏറ്റെടുക്കാനുള്ള അവസരം തരണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകര്‍ ജയിലിലെത്തുന്നതെന്നാണ് ആളൂര്‍ പറയുന്നത്.
കോഴിക്കോട്ടെ പ്രമുഖ അഭിഭാഷക സംഘം കോടതിയിലെത്തിയിരുന്നു. ഇതിന് പിന്നാലെ അഡ്വ ബി.എ ആളൂരും സംഘവും ജോളിയെ സന്ദര്‍ശിച്ചു. ജോളിയെ സമ്മര്‍ദ്ദത്തിലാക്കി വക്കാലത്ത് ഏറ്റെടുക്കാനാണ് മറ്റ് അഭിഭാഷകരുടെ നീക്കമെന്ന് ജയിലില്‍ ജോളിയെ സന്ദര്‍ശിച്ചശേഷം ആളൂര്‍ വ്യക്തമാക്കി. ആറ് കൊലപാതക കേസുകളും ആളൂര്‍ അസോസിയേറ്റ്സ് തന്നെ ഏറ്റെടുക്കുമെന്നും ജയില്‍ സന്ദര്‍ശിച്ച അഭിഭാഷകരുടെ വിവരങ്ങള്‍ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്വ. ബി.എ ആളൂര്‍ പറഞ്ഞു.
കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം നടക്കുന്നതിനിടെ തന്നെ ആളൂര്‍ ജോളിയെ സന്ദര്‍ശിച്ച് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയിരുന്നു. ആളൂരിന്റെ നീക്കങ്ങള്‍ക്കെതിരെ താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകര്‍ ബഹളം വച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് തനിക്ക് വേണ്ടെന്ന് ജോളി പറഞ്ഞിരുന്നതായും ചില അഭിഭാഷകര്‍ പ്രചരിപ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.