ബാരാബാങ്കി: ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 40 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബാരാബാങ്കി ജില്ലയിലാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. തിങ്കളാഴ്ച രാത്രി രാംനഗറിലെ മദ്യകടയിൽ നിന്ന് മദ്യം വാങ്ങിയവരാണ് വ്യാജ മദ്യ ദുരന്തത്തിന് ഇരയായത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും ഉൾപ്പെടുന്നു. റാണിഗഞ്ചിലും സമീപ പ്രദേശത്തുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്.
മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ 16 പേരെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള 40 പേരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
സംഭവത്തെ തുടർന്ന് 10 എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് മന്ത്രി ജയ്പ്രതാപ് സിംഗ് സസ്പെൻഡ് ചെയ്തു. ബാരബാങ്കി എക്സൈസ് ഓഫീസർ ശിവ് നാരായൺ ദുബെ, എക്സൈസ് ഇൻസ്പെക്ടർ രാംതിരാത് മൗര്യ, മൂന്ന് ഹെഡ് കോൺസ്റ്റബിൾമാർ എന്നിവരെയും സർക്കിൾ ഓഫീസർ പവൻ ഗൗതം, സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ സിംഗ് എന്നിവരെയുമാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല സംഘത്തെ നിയമിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.