കണ്ണൂർ: വ്യാജ പ്രൊഫൈൽ നിർമിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാവിനെതിരെ പ്രചാരണം നടത്തിയത് മറ്റൊരു കോൺഗ്രസ് നേതാവാണെന്ന് സൈബർ സെൽ കണ്ടെത്തി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രചാരണത്തിന് പിന്നില്‍ ജില്ലാ യുഡിഎഫ് ചെയർമാനും കോൺഗ്രസ് നേതാവുമായ പി ടി മാത്യു ആണെന്നാണ് കണ്ടെത്തൽ.
കരുവഞ്ചാലിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ലാൻഡ്‌ലൈൻ വഴിയുള്ള ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഈ പ്രൊഫൈൽ നിർമിച്ചതെന്നാണ് കണ്ടെത്തിയത്. സൈബർസെല്ലിന്റെ കണ്ടെത്തൽ ആലക്കോട് പൊലീസിന് കൈമാറി. പരാതിക്കാരനായ സോണിയുടെ വീട് ഈ സ്റ്റേഷൻപരിധിയിലെ തേർമലയിലാണ്. പി ടി മാത്യുവിനെ ആലക്കോട് ഇൻസ്പെക്ടർ കെ വിനോദൻ ചോദ്യംചെയ്തു. സോണിയുടെ മൊഴിയെടുത്തശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read- വളാഞ്ചേരി സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ്; തെളിവെടുപ്പ് തുടരുന്നു
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയം നടക്കുന്ന മാർച്ച് ആദ്യം ജോൺ ജോസഫ് എന്നയാളുടെ പേരിൽ പ്രൊഫൈൽ നിർമിച്ച് തനിക്കെതിരേ പ്രചരണം നടത്തിയെന്നാണ് സോണിയുടെ പരാതി. ആലക്കോട് റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സോണി ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഈ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സോണി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായും ജോൺജോസഫിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവും ഒപ്പം ചേർത്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ടാഗ് ചെയ്തിരുന്നു. ‘അഴിമതിവീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥിയായി വരണോ ? എപ്രിൽ 28ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി മുഖ്യപ്രതിയായ കൊപ്ര കേസ് നടപടി തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥിയായി വരുന്നത് വളരെയേറെ ദോഷം ചെയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്’- എന്നായിരുന്നു മറ്റൊരു പോസ്റ്റിൽ. തുടർന്നുള്ള ദിവസങ്ങളിലും സമാനരീതിയിലുള്ള പോസ്റ്റുണ്ടായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. ബുധനാഴ്ച സംഭവം പുറത്തുവന്നതോടെ പ്രൊഫൈൽ ഫേസ്ബുക്കിൽനിന്ന് അപ്രത്യക്ഷമായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സോണിയും മാത്യുവും കോൺഗ്രസിലെ എ വിഭാഗക്കാരാണ്. സിറ്റിങ് എംഎൽഎ കെ.സി.ജോസഫ് ഇരിക്കൂറിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇരുവരും ഈ സീറ്റിനുവേണ്ടി ശ്രമിച്ചിരുന്നു. കാലങ്ങളായി എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന സീറ്റിൽ ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് എ ഗ്രൂപ്പിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത് സോണിയും മാത്യുവും ആണ്. ഉമ്മൻചാണ്ടി നേരിട്ടുവന്ന് ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സംസാരിച്ചാണ് പ്രശ്നങ്ങളൊതുക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Fake social media account, Kannur