കണ്ണൂര്‍:പയ്യന്നൂരില്‍ അമ്പതുകാരിയെ നടുറോഡില്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകനെതിരെ കേസ്. ജനുവരി ആറിന് വൈകുന്നേരം നാലരയോടെ സംഭവം. പാലക്കോട്ടെ ബാങ്കിലേക്ക് പോകുകയായിരുന്ന സ്ത്രീക്കുനേരെയാണ് ആക്രമണവും വധഭീഷണിയും ഉണ്ടായത്.
സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ഇളയമ്മയെയും യുവാവ് ആക്രമിച്ചു. പരിക്കേറ്റ് അവശനിലയിലായ ഇവരെ ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം ഇയാള്‍ തടഞ്ഞെന്നും ആക്ഷേപമുണ്ട്. പിന്നീട് ഇവരെ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ മകനാണ് ഇവരെ ആക്രമിച്ചത്.
Also Read-രാത്രി വീട്ടിൽ അതിക്രമിച്ചു കയറി തളർവാതരോഗിയായ 60കാരിയെ ബലാത്സംഗം ചെയ്ത 22കാരൻ അറസ്റ്റില്‍
ഇയാളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി സ്ത്രീ വഴങ്ങിയിരുന്നില്ല. ഇതിന്റെ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പയ്യന്നൂര്‍ പോലീസിന് നല്കിയ പരാതിയില്‍ സ്ത്രീ പറയുന്നു. ഇരയായ സ്ത്രീ നിയമപ്രകാരം വിവാഹം ചെയ്ത ഭര്‍ത്താവിനെ കാണാന്‍ പാടില്ലെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
മുന്‍പ് പലവട്ടം ഇവര്‍ക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായിട്ടും അതിനെതിരെ നല്കിയ പരാതികള്‍ ഇയാള്‍ സ്വാധീനമുപയോഗിച്ച് പിന്‍വലിപ്പിക്കുകയായിരുന്നു എന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിച്ചതിന് 354 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.