ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരവെ സംസ്ഥാനത്തെ നാണക്കേടിലാക്കി വീണ്ടും പീഡനം. ബൽറാംപുരിൽ നിന്നാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22കാരിയായ ദളിത് പെൺകുട്ടിയെയാണ് രണ്ട് പേർ ചേർന്ന് പീഡനത്തിനിരയാക്കിയത്. ഇവരുടെ വീട്ടുകാരുടെ മൊഴി അനുസരിച്ച് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജോലി സമയം കഴിഞ്ഞും യുവതി വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്നാണ് വീട്ടുകാർ ഗൈസ്ന്ദി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത് എന്നാണ് ബൽറാംപുർ പൊലീസ് സൂപ്രണ്ടന്‍റ് ദേവ് രഞ്ജൻ പറയുന്നത്. വീട്ടുകാർ പലതവണ പെൺകുട്ടിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. കുറച്ച് കുറച്ച് കഴിഞ്ഞ് അവശയായ നിലയിൽ കയ്യിൽ ഡ്രിപ്പ് കുത്തി വച്ച നിലയിൽ ഓട്ടോറിക്ഷയിൽ വീട്ടിലെത്തി എന്നാണ് പറയപ്പെടുന്നത്.
'തുടർന്ന് വീട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വഴിമധ്യേ മരിച്ചു. സംഭവത്തിൽ വീട്ടുകാർ തന്നെയാണ് രണ്ട് യുവാക്കളുടെ പേര് നൽകിയതും. പൊലീസ് ഉടൻ തന്നെ ഇടപെടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകും' എസ്പി വ്യക്തമാക്കി.
പീഡനത്തിനിരയാക്കുന്നതിന് മുമ്പ് മകൾക്ക് എന്തോ ഇഞ്ചക്ഷൻ നൽകപ്പെട്ടു എന്നാണ് മാതാവ് ആരോപിക്കുന്നത്. ഇടുപ്പെല്ലും രണ്ട് കാലുകളും ഒടിഞ്ഞനിലയിലായിരുന്നു എന്നും ഇവർ പറയുന്നു. തുടർന്ന് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് അയക്കുകയായിരുന്നു." അതികഠിനമായ വേദനയാണ്.. ഞാൻ രക്ഷപ്പെടില്ല" എന്ന് മാത്രമാണ് മകൾ പറഞ്ഞതെന്നും ഇവർ പറയുന്നു.
എന്നാല്‍ അമ്മയുടെ ആരോപണങ്ങൾ തള്ളുന്ന പ്രതികരണമാണ് പൊലീസ് നടത്തുന്നത്. ഇടുപ്പെല്ല് തകർന്നെന്ന് പറയുന്നത് സത്യം അല്ലെന്നാണ് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചത്. അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി സമാജ്വാദി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. 'ഹത്രാസിന് പിന്നാലെ ബൽറാംപുരിലും ഒരു പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി മരിച്ചു. ഹത്രാസ് മറച്ചു വയ്ക്കാൻ ശ്രമിച്ച പോലെ ഇതും മറയ്ക്കാൻ ശ്രമിക്കരുതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി തന്നെയെടുക്കണം' അഖിലേഷ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
हाथरस के बाद अब बलरामपुर में भी एक बेटी के साथ सामूहिक बलात्कार और उत्पीड़न का घृणित अपराध हुआ है व घायलावस्था में पीड़िता की मृत्यु हो गयी है. श्रद्धांजलि!
भाजपा सरकार बलरामपुर में हाथरस जैसी लापरवाही व लीपापोती न करे और अपराधियों पर तत्काल कार्रवाई करे.#Balrampur#NoMoreBJP
'ഹത്രാസിന് പിന്നാലെ ഇപ്പോൾ ബൽറാംപുർ. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കാലുകൾ ഒടിഞ്ഞിരുന്നു. അവസാനം ജീവനും നഷ്ടമായി. എവിടെ സര്‍ക്കാർ ? എന്നായിരുന്നു സമാജ്വാദി വക്താവ് ജൂഹി സിംഗ് വിഷയത്തിൽ പ്രതികരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.