ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു
- Published by:ASHLI
- news18-malayalam
Last Updated:
എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയാണ് രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്ന് ഈ ക്രൂരകൃത്യം നടത്തിയത്
ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു. ഗജപതി ജില്ലയിലെ പരാലഖേമുൻഡി ഒഡീഷയിലെ ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലാണ് മനഃസാക്ഷിക്ക് നിരക്കാത്ത ക്രൂരകൃത്യം അരങ്ങേറിയത്. അൻപത്തിനാലുകാരിയായ രാജലക്ഷ്മി കർ ആണ് കൊല്ലപ്പെട്ടത്.
ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ആ അമ്മ സ്നേഹവും ലാളനയും നൽകി വളർത്തി. എന്നാൽ വളർന്ന് പതിമൂന്നാം വയസ്സിൽ തനിക്ക് സംരക്ഷണവും ജീവിതവും നൽകിയ അമ്മയെ ആ പെൺകുട്ടി നിഷ്‌ഠൂരം കൊലപ്പെടുത്തിയത്.
എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെ അറസ്റ്റു ചെയ്തു. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു.
advertisement
ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ചിന്തയുമാണ് പോറ്റമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 29നാണ് സംഭവം നടന്നത്. ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം. എന്നാൽ അമ്മ ഹൃദയാഘാതത്തെ തുടർന്നു മരിച്ചതെന്നാണ് പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നത്.
അടുത്തദിവസം സ്വന്തം നാടായ ഭുവനേശ്വറിൽ എത്തിച്ച് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ആരും സംശയിച്ചുമില്ല. എന്നാൽ സംസ്കാരച്ചടങ്ങിനുശേഷം തിരിച്ചുവരുമ്പോൾ തന്റെ ഫോൺ എടുക്കാൻ പെൺകുട്ടിയോട് മറന്നു പോയി.
advertisement
ഇതാണ് കൊലപാതകം ലോകമറിയുന്നതിന് വഴിത്തിരിവായത്. പെൺകുട്ടിയുടെ മൊബൈൽ രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്. ഇൻസ്റ്റഗ്രാം മെസഞ്ചറിൽ കൊലപാതകത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ വ്യക്തമായി.
എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയിൽ ആക്കണമെന്നതും ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മേയ് 14ന് മിശ്ര പരാലഖേമുൻഡി പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്നാണ് ഉപക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ഈ പെൺകുട്ടിയെ എടുത്തുവളർത്തിയത്.
advertisement
ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി തനിച്ചാണ് കുഞ്ഞിനെ വളർത്തിയത്. മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ ലഭിച്ചപ്പോൾ പരാലഖേമുൻഡിയിലേക്കു താമസം മാറ്റുകയായിരുന്നു.അതേസമയം ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് ആണ് പെൺകുട്ടിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
അമ്മ മരിച്ചുകഴിഞ്ഞാൽ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കൾ കൈവശമാക്കാമെന്നും ഇയാൾ പെൺകുട്ടിയെ ബോധ്യപ്പെടുത്തി ഏപ്രിൽ 29ന് വൈകുന്നേരം ഇയാളുടെ നിർദേശപ്രകാരം അമ്മയ്ക്ക് മകൾ ഉറക്കഗുളികകൾ നൽകി. അവർ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Location :
New Delhi,Delhi
First Published :
May 17, 2025 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു