കൊച്ചി: നടിയെ ആക്രമിച്ച കേസുമായി (female actor assault case) ബന്ധപ്പെട്ട് നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. കേസിൻ്റെ തുടരന്വേഷണത്തിൻ്റെ ഭാഗമായി ക്രൈംബ്രാഞ്ച് DySP ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ദിലീപിനോട് അടുത്ത ബന്ധം പുലർത്തി വന്ന രണ്ട് യുവതികളെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരിൽ ഒരാൾ സീരിയല്‍ നടിയും മറ്റൊരാൾ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നയാളുമാണ്. ദിലീപുമായി വ്യക്തിപരമായി അടുപ്പമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ ഉയർന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും വ്യാപിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സീരിയൽ നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
കൂടാതെ, മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകാൻ സാധ്യതയുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയൽ നടി, സിനിമയിൽ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചർച്ച ചെയ്തു എന്നാണ് വിവരം. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം, കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴിനൽകാൻ നടിക്ക് ഉടനെ നോട്ടീസ് നൽകിയേക്കും.
ഈ നടി ഉൾപ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി കണ്ടെത്തി. സ്വകാര്യസംഭാഷണത്തിനു പുറമെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടതായി സൂചനയുണ്ട്. നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ പോയവാരം ചോദ്യം ചെയ്തിരുന്നു. ശങ്കറിനെ കണ്ടെത്താനാകാത്തതിനാൽ തിരച്ചിൽ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് സമൻസ് ഒഴിവാക്കുകയായിരുന്നു.
നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സായ് ശങ്കർ കൊച്ചിയിൽ എത്തിയതിന്റെയും ഹോട്ടലിൽ താമസിച്ചതിന്റെയും തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.
അതിനിടെ സായ് ശങ്കറിനെതിരെ മറ്റൊരു പരാതിയും ഉയർന്നു. പ്രതി കടം വാങ്ങിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ സായ് ശങ്കർ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്ന് കോഴിക്കോട് സ്വദേശി മിൻഹാജ് പരാതി നൽകിയിരുന്നു. നിലവിൽ കോഴിക്കോട് സിറ്റി പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.