ഹൈക്കോടതി പറഞ്ഞിട്ടും ബിൽ മാറുന്നതിന് 25,000 രൂപ കൈക്കൂലി; ജലഅതോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് 5 വർഷം കഠിന തടവും പിഴയും
- Published by:Sarika N
- news18-malayalam
Last Updated:
കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് പ്രതി വിജിലൻസിന്റെ പിടിയിലായത്
തിരുവനന്തപുരം: ബിൽ മാറി നൽകുന്നതിന് കരാറുകാരനോട് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ, ജല അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷൻ മുൻ എക്സിക്യൂട്ടീവ് എൻജിനീയറായ കവടിയാർ മഹാരാജ ഗാർഡൻസിൽ ജോൺ കോശിയെയാണ് (58) വിജിലൻസ് കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചതിനെ തുടർന്ന് ജോൺ കോശിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കരമന ശാസ്ത്രി നഗർ സ്വദേശിയായ കരാറുകാരൻ നൽകിയ പരാതിയിലാണ് നടപടി. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കിയിട്ടും കൈക്കൂലി നൽകാത്തതിനെ തുടർന്ന് 16 മാസത്തോളം ബിൽ മാറി നൽകുന്നത് ഉദ്യോഗസ്ഥൻ മനഃപൂർവം താമസിപ്പിച്ചു. തുക നൽകാൻ ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടും ബിൽ മാറിയില്ല. തുടർന്ന്, കരാറുകാരൻ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തതോടെയാണ് ബിൽ മാറിയത്. എന്നാൽ, അതിനുശേഷവും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെ കരാറുകാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് ജോൺ കോശി വിജിലൻസിന്റെ പിടിയിലായത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 13, 2025 8:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹൈക്കോടതി പറഞ്ഞിട്ടും ബിൽ മാറുന്നതിന് 25,000 രൂപ കൈക്കൂലി; ജലഅതോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് 5 വർഷം കഠിന തടവും പിഴയും


