പാസ്പോർട്ട് പരസ്പരം മാറ്റി യാത്ര ചെയ്ത ജർമൻ സ്വദേശിയും ശ്രീലങ്കക്കാരനും മുംബൈ പോലീസിന്റെ പിടിയിൽ. മുംബൈ വിമാനത്താവളത്തിലെ ടോയ്‍ലറ്റിൽ വെച്ചാണ് ഇവർ പാസ്പോർട്ടുകൾ പരസ്പരം മാറ്റിയത്. 22 കാരനായ ശ്രീലങ്കൻ പൗരൻ 36 കാരനായ ജർമൻ പൗരന്റെ പാസ്‌പോർട്ടുമായി ലണ്ടനിലേക്കാണ് പോയത്. പകരം ജർമൻ സ്വദേശി ശ്രീലങ്കക്കാരൻ പോകേണ്ടിയിരുന്ന കാഠ്മണ്ഡുവിലേക്കും പറന്നു.
ബ്രിട്ടനിലെത്തിയ ശ്രീലങ്കൻ യാത്രക്കാരനെ അപ്പോൾ തന്നെ പിടികൂടി മുംബൈയിലേക്ക് തിരിച്ചയച്ചു. മികച്ച തൊഴിലവസരം തേടിയാണ് താൻ യുകെയിലേക്ക് പോയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
കാഠ്മണ്ഡുവിലെത്തിയ ജർമൻ പൗരനെയും പോലീസ് പിടികൂടി. ഏപ്രിൽ 9 ന് യാത്രക്കാർ മുംബൈയിലെ വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അവിടെ വെച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടു പേരെയും ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്.
Also Read-ബുര്‍ഖ ധരിച്ച് വനിതാ ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത പുരുഷ താരം പിടിയില്‍
ശ്രീലങ്കൻ പൗരന്റെ പാസ്‌പോർട്ടിലെ ഡിപ്പാർച്ചർ സ്റ്റാമ്പ് വ്യാജമാണെന്ന കാര്യം ആദ്യം ഒരു എയർലൈൻ ഉദ്യോഗസ്ഥനാണ് ശ്രദ്ധിച്ചത്. പാസ്‌പോർട്ടിലെ ഡിപ്പാർച്ചർ സ്റ്റാമ്പ് നമ്പറും ഇയാളുടെ ബോർഡിംഗ് പാസിലെ സ്റ്റാമ്പ് നമ്പറും വ്യത്യസ്തമായിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം പോലീസ് രണ്ട് പേർക്കെതിരെയും കേസെടുത്തു. കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.