ഭർത്താവ് മരിച്ച് 20 ദിവസത്തിൽ വിവാഹം കഴിച്ച 46 കാരിയും കാമുകനും കൊലപാതകത്തിന് അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് അറിയിച്ചു
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതി സംസ്കരിച്ച ഗൃഹനാഥന്റേത് ആസൂത്രിത കൊലപാതകം. തുമകുരു സ്വദേശിയായ പരമേഷ് (50) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പരമേഷിന്റെ ഭാര്യ ആശ (46), കാമുകൻ ചന്ദ്രപ്പ (48) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 29-നാണ് കൂലിപ്പണിക്കാരനായ പരമേഷ് മരിക്കുന്നത്. ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഭാര്യ തൊട്ടടുത്ത ദിവസം തന്നെ സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ പരമേഷ് മരിച്ച് കൃത്യം 20-ാം ദിവസം ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇതോടെയാണ് പരമേഷിന്റെ സഹോദരിമാർക്ക് സംശയം തോന്നിയത്. ആശ നേരത്തെ പരമേഷിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ശരീരത്തിൽ ചില പാടുകൾ കണ്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇവർ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാറുടെ സാന്നിധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. ശ്വാസം മുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യപിച്ചുറങ്ങുകയായിരുന്ന പരമേഷിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കാൻ ഇവർ രംഗങ്ങൾ കൃത്രിമമായി ചമയ്ക്കുകയും ചെയ്തു. പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Location :
Karnataka
First Published :
Mar 08, 2026 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവ് മരിച്ച് 20 ദിവസത്തിൽ വിവാഹം കഴിച്ച 46 കാരിയും കാമുകനും കൊലപാതകത്തിന് അറസ്റ്റിൽ










