അധിക്ഷേപം; ലൈംഗിക അതിക്രമം; മദ്രാസ് യൂണിവേഴ്സിറ്റി എച്ച്ഒഡിക്കെതിരെ വിദ്യാർഥിനി
അധിക്ഷേപം; ലൈംഗിക അതിക്രമം; മദ്രാസ് യൂണിവേഴ്സിറ്റി എച്ച്ഒഡിക്കെതിരെ വിദ്യാർഥിനി
'ഞങ്ങൾ സംസാരിക്കുന്നതിനിടെ അയാൾ അടുത്ത് വന്ന് മോശമായി സ്പര്‍ശിച്ചു കൊണ്ട് പിടിച്ചു തള്ളി. അധിക്ഷേപിക്കുകയും അയാൾക്കെതിരെ എന്തെങ്കിലും ചെയ്യാനുള്ള അധികാരം എനിക്കില്ലെന്ന് പറയുകയും ചെയ്തു
മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്‍റ് ഹെഡിനെതിരെ പീഡന ആരോപണവുമായി വിദ്യാര്‍ഥിനി. സംഭവത്തിൽ യൂണിവേഴ്സിറ്റിയിലെ ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകിയിട്ടും എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് അവർ സ്വീകരിച്ചതെന്നും 31കാരിയായ വിദ്യാര്‍ഥിനി ആരോപിക്കുന്നു. സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ച് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റിക്കുള്ളിലെ അതിക്രമ വിവരം പുറത്തു വരുന്നത്. ദി ന്യൂസ് മിനറ്റാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ആഭ്യന്തര കമ്മിറ്റിയുടെ പക്ഷാപാതപരമായ അന്വേഷണമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിദ്യാർഥിനി പറയുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. സെമസ്റ്റർ പരീക്ഷ മാർക്കിലെ ചില പൊരുത്തക്കേടുകളെപ്പറ്റി സംസാരിക്കാനായി സഹപാഠികളായ നാല് ആൺകുട്ടികള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി എച്ച്ഒഡിയുടെ മുറിയിലെത്തിയത്. ഹോസ്റ്റൽ ഫീസുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു ഇതിന് പ്രതികാര നടപടിയായി സെമസ്റ്റർ പരീക്ഷയിൽ ഇവരെ മനപൂര്‍വം തോൽപ്പിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്. പുനഃപരിശോധനയിൽ എല്ലാവരും ജയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായാണ് എച്ച്ഒഡിക്കരികിൽ എത്തിയത്.
എന്നാൽ സംസാരിക്കുന്നതിനിടെ എച്ച്ഒഡി അരികിലെത്തി മോശമായി സ്പർശിച്ചു എന്നാണ് വിദ്യാര്‍ഥിനി ആരോപിക്കുന്നത്. 'ഞങ്ങൾ സംസാരിക്കുന്നതിനിടെ അയാൾ അടുത്ത് വന്ന് മോശമായി സ്പര്‍ശിച്ചു കൊണ്ട് പിടിച്ചു തള്ളി. അധിക്ഷേപിക്കുകയും അയാൾക്കെതിരെ എന്തെങ്കിലും ചെയ്യാനുള്ള അധികാരം എനിക്കില്ലെന്ന് പറയുകയും ചെയ്തു. സ്പർശിക്കരുതെന്ന് കർശന ഭാഷയിൽ വിലക്കിയിട്ടും മൂന്ന് തവണയാണ് അയാൾ നെഞ്ചിൽ പിടിച്ച് തള്ളിയത്. ഇത് കണ്ട് തടയാനെത്തിയ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെയും ഇയാള്‍ തള്ളി' വിദ്യാര്‍ഥിനി പറയുന്നു.
സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ പല തവണ ആവര്‍ത്തിച്ചിട്ടും എച്ച്ഒഡി വഴങ്ങാതെ വന്നതോടെ ഈ അഞ്ചുപേരും യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ പ്രതിഷേധവും നടത്തി. തുടർന്ന് തൊട്ടടുത്ത ദിവസമാണ് യൂണിവേഴ്സിറ്റി സെക്ഷ്വൽ ഹരാസ്മെന്‍റ് സെല്ലിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ തന്നെ ആഭ്യന്തര കമ്മിറ്റി വിദ്യാർഥിനിയെ മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. എന്നാൽ എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിൽ പക്ഷാപാതപരമായ നിലപാടാണ് കമ്മിറ്റി സ്വീകരിച്ചതെന്നും വിദ്യാർഥിനി ആരോപിക്കുന്നു.
'അവർ എന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും ക്ലാസ്സിലെ ആൺകുട്ടികളുമായി ഞാൻ എന്തിനാണ് പ്രതിഷേധിക്കുകയും ക്യാമ്പസിൽ ഉറങ്ങുകയും ചെയ്യുന്നതെന്ന് ചോദിക്കുകയും ചെയ്തു.. എച്ച്ഒഡി അബദ്ധത്തിൽ സ്പർശിച്ചതാകാമെന്ന് പറഞ്ഞ് എന്റെ അവകാശവാദങ്ങൾ തള്ളിക്കളയുകയാണ് ചെയ്തത്. എന്താണ് നടന്നതെന്ന് പൂർണ്ണമായി കേൾക്കാൻ കമ്മിറ്റി വിസമ്മതിച്ചു.സമയക്കുറവെന്ന കാരണം പറഞ്ഞ് സാക്ഷികളോട് പോലും ശരിയായ അന്വേഷണം നടത്തിയിട്ടില്ല' വിദ്യാർഥിനി പറയുന്നു. ഈ സംഭവത്തിന് പിന്നാലെ അഞ്ച് പേരെയും യൂണിവേഴ്സിറ്റിയിൽ നിന്നും സസ്പെൻഡും ചെയ്തിട്ടുണ്ട്.
'എച്ച്‌ഒഡി ഞങ്ങൾക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്, എന്നാൽ പരാതി എന്താണെന്ന് സർവകലാശാല കൃത്യമായി പറയുന്നില്ല' ലൈംഗിക അതിക്രമം നടന്നപ്പോൾ സാക്ഷിയായിരുന്ന വിദ്യാര്‍ഥികളിലൊരാൾ പറയുന്നു. 'പരാതി സ്വീകരിക്കാൻ പൊലീസും വിസമ്മതിക്കുകയാണ്. ആഭ്യന്തരമായി ഇക്കാര്യം കൈകാര്യം ചെയ്യാനാണ് ഞങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് പറയാനുള്ളത് കണക്കിലെടുക്കാതെ സർവകലാശാല ഉദ്യോഗസ്ഥർ എച്ച്‌ഒഡിയെ പിന്തുണയ്ക്കുകയാണ്' വിദ്യാര്‍ഥി കൂട്ടിച്ചേർത്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.