തീവ്രവാദികളോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ യാചിച്ച് ബന്ധുക്കൾ; വൈറലായി കാശ്മീരിൽ നിന്നുള്ള ദൃശ്യങ്ങൾ

Last Updated:

ഒരു നാല് വയസുകാരന്‍റെ വേദനാജനകമായ അഭ്യർത്ഥനയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒളിഞ്ഞിരുന്ന ഭീകരരിൽ ഒരാളായ ആഖിബ് അഹമ്മദ് മാലിക്കിന്‍റെ മകനായ അഫാനാണ് പിതാവിനോട് യാചിക്കുന്നത്.

ശ്രീനഗർ: ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ തീവ്രവാദികളോട് യാചിച്ച് ബന്ധുക്കൾ. കശ്മീരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിനിടെ ഒളിഞ്ഞിരുന്ന ആക്രമിക്കുന്ന തീവ്രവാദികളോട് യാചനയുമായെത്തിയ ബന്ധുക്കളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഭീകരരുടെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യമാരും എന്തിന് പിഞ്ചുകുഞ്ഞുങ്ങൾ വരെ ആയുധം വച്ച് കീഴടങ്ങി ജീവിതത്തിന് ഒരവസരം കൂടി നൽകാൻ തങ്ങളുടെ പ്രിയപ്പെട്ടവരോട് യാചിക്കുന്നുണ്ട്.
ഇത്തരത്തിൽ ഒരു നാല് വയസുകാരന്‍റെ വേദനാജനകമായ അഭ്യർത്ഥനയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒളിഞ്ഞിരുന്ന ഭീകരരിൽ ഒരാളായ ആഖിബ് അഹമ്മദ് മാലിക്കിന്‍റെ മകനായ അഫാനാണ് പിതാവിനോട് യാചിക്കുന്നത്. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് മാതാവിനും ബന്ധുക്കൾക്കുമൊപ്പമാണ് അഫാൻ എത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരാൾ പറഞ്ഞു കൊടുത്ത വാക്കുകൾ അതേപടി ആവർത്തിച്ചായിരുന്നു ആ പിഞ്ചുകുഞ്ഞ് പിതാവിനോട് അഭ്യർഥിച്ചത്. ഒളിഞ്ഞിരിക്കുന്നിടത്തു നിന്നുമിറങ്ങി കീഴടങ്ങണമെന്നും തനിക്കൊപ്പം വീണ്ടും ഒത്തുചേരണം എന്നുമായിരുന്നു അഫാന്‍റെ വാക്കുകൾ.
advertisement
'അബ്ബൂജി. നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നു. ദയവു ചെയ്ത് പുറത്തേക്ക് വരിക. നിങ്ങൾക്ക് അപകടം ഒന്നും ഉണ്ടാകില്ല' ബന്ധു പറഞ്ഞു നൽകിയ വാക്കുകൾ ആവർത്തിച്ച് പൊലീസിന്‍റെ പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിലൂടെ അഫാൻ പിതാവിനോട് വിളിച്ച് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ആ പിഞ്ചുകുഞ്ഞിന്‍റെ അഭ്യർഥന ആ പിതാവ് കേട്ടില്ല. ഏറ്റുമുട്ടൽ നടന്നയിടത്തു നിന്നും മാലിക്കിന്‍റെ മൃതദേഹമാണ് പിന്നീട് കണ്ടെടുത്തത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ആഖിബ് അഹമ്മദ് മാലിക്ക് തീവ്രവാദ സംഘടനയിൽ ചേർന്നത്. ഇയാൾക്കൊപ്പം ചേർന്ന രണ്ടു പേരും ഒരുമാസം മുമ്പ് സംഘ‍ടനയിൽ അംഗമായ ഒരാളുമാണ് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മണിഹാൽ മേഖലയിൽ സുരക്ഷാ സേന സുരക്ഷ ജാഗ്രത ശക്തമാക്കിയ സാഹചര്യത്തിലാണ് മാലിഖ് ഉൾപ്പെട്ട നാലംഗ സംഘം ഇവിടെ ഒരു വീട്ടിൽ അഭയം തേടിയത്. പൊലീസും സുരക്ഷസേനയും ഇവിടെയെത്തിയതോടെ ഇവർ വെടിയുതിർക്കുകയും അത് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു.
advertisement
ഈ ഏറ്റുമുട്ടിലിനിടെയാണ് തീവ്രവാദികളുടെ ബന്ധുക്കളും ഇവിടെയെത്തിയത്. കുഞ്ഞ് അഫാന് പുറമെ മാലിക്കിന്‍റെ ഭാര്യയും ഇയാളോട് കീഴടങ്ങാൻ അഭ്യർഥിക്കുന്നുണ്ട്. 'ദയവു ചെയ്ത് കീഴടങ്ങു. അഫാൻ മരിക്കും .ഐഫയുംമരിക്കും. പുറത്ത് വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആദ്യം എന്നെ വെടിവയ്ക്കു. നിങ്ങളെ കൂട്ടിക്കൊണ്ടു പോകാനാണ് ഞങ്ങൾ വന്നത്.. ദയവ് ചെയ്ത് പറയുന്നത് കേൾക്കു. നിങ്ങളെ അവർ ഉപദ്രവിക്കില്ല' എന്നായിരുന്നു ഇവരുടെ അഭ്യർഥന.
advertisement
ആയുധം വച്ച് കീഴടങ്ങാൻ സുരക്ഷാസേനയും ഇവരോട് പല തവണ ആവശ്യപ്പെട്ടിരുന്നു. 'നിങ്ങൾ എല്ലാവശത്തു നിന്നും അകപ്പെട്ടിരിക്കുകയാണ്. രക്ഷപ്പെടാൻ ഒരു മാര്‍ഗവുമില്ല. കൈകൾ ഉയർത്തി പുറത്തേക്ക് വരിക' പൊലീസ് വിളിച്ചു പറയുന്നതിന്‍റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
മാലിക്കിനോട് കീഴടങ്ങാൻ അഭ്യർഥിക്കാൻ ഭാര്യയ്ക്കും കുട്ടിക്കും സൈന്യം സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജി‌ഒ‌സി വിക്ടർ ഫോഴ്‌സ് മേജർ ജനറൽ റാഷിം ബാലി മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. 'തീവ്രവാദികളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനായി രാത്രി വൈകിയും ഞങ്ങൾ അവരുടെ കുടുംബത്തെ കൊണ്ടുവന്നു. പുലര്‍ച്ചെ വരെ കാത്തിരുന്നു. അയാൾ‌ക്ക് പുറത്തുവരാൻ‌ താൽ‌പ്പര്യമുണ്ടെങ്കിലും അയാളുടെ രണ്ട് കൂട്ടാളികൾ‌ അവനെ തടഞ്ഞുവെന്ന് ഞങ്ങൾ‌ മനസ്സിലാക്കി. അവസാന നിമിഷം വരെ കീഴടങ്ങാൻ അവസരം നൽകാൻ ഞങ്ങൾ തയ്യാറായിരുന്നു. അയാളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഞങ്ങളുടെ സൈനികരിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു' എന്നായിരുന്നു ജനറലിന്‍റെ വാക്കുകൾ.
advertisement
അതേസമയം ബന്ധുക്കളുടെ യാചന വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണുയരുന്നത്. കുഞ്ഞ് തന്‍റെ പിതാവിനോട് യാചിച്ച രീതിയിൽ വേദനയും ദേഷ്യവും ഖേദവും ഒക്കെ ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. ആ കുഞ്ഞിന്‍റെ വാക്കുകൾ മാലിക്ക് കേൾക്കണമായിരുന്നു എന്നാണ് ചിലരുടെ പ്രതികരണം. എന്നാൽ അയാൾ തീവ്രവാദ സംഘടനയിൽ ചേരാൻ പാടില്ലായിരുന്നുവെന്നും ചിലർ പറയുന്നു.
അതേസമയം ഏറ്റുമുട്ടൽ നടന്നയിടത്തേക്ക് പി‍ഞ്ചുകുഞ്ഞിനെയെത്തിച്ച നീക്കത്തെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. സംഭവസമയത്തും സ്ഥലത്തുമുണ്ടായ കാഴ്ചകൾ കുഞ്ഞിനെ ജീവിത കാലം മുഴുവൻ വേട്ടയാടും എന്നാണിവർ പറയുന്നത്. 'അദ്ദേഹം കുടുംബത്തോടൊപ്പം ചേരേണ്ടതായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്' എന്നും ഒരു വ്യക്തി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതിന് 'അയാൾ രക്ഷപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. വളരെ നേരം ഞങ്ങൾ കാത്തിരുന്നു' എന്നായിരുന്നു ഒരു സൈനിക ഉദ്യോഗസ്ഥൻ മറുപടിയായി കുറിച്ചത്.
advertisement
ലഷ്കർ ഇ മുസ്തഫ എന്ന സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് പറയപ്പെടുന്നുണ്ടെങ്കിലും  ലഷ്കർ-ഇ-തായിബ അംഗങ്ങളായാണ് ഇവരെ സുരക്ഷാ സേന  കണക്കാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
തീവ്രവാദികളോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ യാചിച്ച് ബന്ധുക്കൾ; വൈറലായി കാശ്മീരിൽ നിന്നുള്ള ദൃശ്യങ്ങൾ
Next Article
advertisement
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
  • ഹൈക്കമാൻഡ് അടിയന്തരമായി സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.

  • രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുനഃസംഘടന ചർച്ച നടക്കും.

  • തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തർക്ക പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു.

View All
advertisement