സ്വർണം പണയംവെച്ച് പണം ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചു; മകന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് പൊലീസ്
ഇടുക്കി: അനുമതിയില്ലാതെ സ്വർണം പണയംവെക്കുകയും അതുവഴി കിട്ടിയ പണം ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുകയും ചെയ്തെന്ന മകന്റെ പരാതിയിൽ മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. സൈനികനായ മകൻ അഭിജിത്തിന്റെ പരാതിയിൽ അമ്മ പഴയചിറയിൽ ബിൻസി ജോസിനെയാണ് തങ്കമണി പൊലീസ് പിടികൂടിയത്. ഇടുക്കി അച്ഛൻകാനത്താണ് സംഭവം.
ഭാര്യയുടെ 14 പവൻ സ്വർണവും സഹോദരിയുടെ 10 പവനും ഇവരുടെ അനുമതിയില്ലാതെ ലോക്കറിൽനിന്ന് എടുത്ത് ബിൻസി പണയം വെയ്ക്കുകയായിരുന്നു എന്നാണ് അഭിജിത്തിന്റെ പരാതിയിലുള്ളത്. പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് തങ്കമണി സ്റ്റേഷൻ എസ്എച്ച്ഒ എബി പറഞ്ഞു. സമീപവാസികളിൽനിന്ന് പലപ്പോഴായി ഇവർ പണം കടം വാങ്ങിയിരുന്നു. മറ്റുള്ളവരുടെ ആഭരണങ്ങൾ വാങ്ങി പണയം വെയ്ക്കുകയും ചെയ്തു. ആഭിചാരങ്ങളിൽ ഏർപ്പെടുന്നവരുടെ അടുത്ത് സ്ഥിരമായി ബിൻസി പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പണം കൊടുത്തവർ തിരികെ കിട്ടാഞ്ഞതോടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെയാണ് കടബാധ്യയെ കുറിച്ച് കുടുംബം അറിയുന്നത്. ആദ്യഘട്ടത്തിൽ സ്വർണമെടുത്തതായി ബിൻസി വീട്ടുകാരോട് സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഭർത്താവ് ചോദിച്ചപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്.
advertisement
തുടർന്നുണ്ടായ തർക്കത്തത്തിന് പിന്നാലെ ബിൻസി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയും പിന്നീട് ഒളിവിൽപോവുകയുമായിരുന്നു. വണ്ടിപ്പെരിയാറിൽ ആഭിചാരക്രിയ നടത്തുന്ന ഒരാളുടെ അടുത്ത് ഇവർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബിൻസിയെ പിടികൂടിയത്. ഇവരുടെ സുഹൃത്ത് അംബികയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
Location :
Idukki,Kerala
First Published :
March 24, 2025 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വർണം പണയംവെച്ച് പണം ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചു; മകന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ