കാണാതായ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയതിന് ഭാര്യ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഭർത്താവിനെ പൊലീസ് കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു
പത്തനംതിട്ട: കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. നൗഷാദ് റബർ തോട്ടത്തിലെ ജോലിക്കാരനായി കഴിയുകയായാരുന്നു.
ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.
advertisement
അതേസമയം, അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
advertisement
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
advertisement
മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലാണു പൊലീസ്. അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അതേസമയം അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു.
നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടകവീട്ടിൽ കഴിഞ്ഞത് ആരോടും വലിയ സൗഹൃദമില്ലാതെ. വിശാലമായ പറമ്പിനു നടുവിലെ പഴയ വീട്ടിൽ ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്കു താമസിക്കുന്നതെന്ന് വാർഡ് അംഗം ശ്രീലേഖ ഹരികുമാർ പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ സ്ഥിരമായി അഫ്സാനയെ നൗഷാദ് മർദിക്കുമായിരുന്നു.
advertisement
പലപ്പോഴും മർദനം സഹിക്കാൻ വയ്യാതെ തങ്ങളുടെ വീട്ടിൽ എത്തുമായിരുന്നുവെന്നു പ്രദേശവാസിയായ ഷാനി പറഞ്ഞു. 2 കുട്ടികളുമായി എത്തുന്ന അഫ്സാനയെ ഏറെ നേരം കഴിഞ്ഞു നൗഷാദ് വന്നു വിളിച്ചുകൊണ്ടു പോകുമായിരുന്നു. ആദ്യം പഴക്കച്ചവടമായിരുന്നു തൊഴിൽ. പിന്നീട് ഷാനിയുടെ ഭർത്താവിനൊപ്പം ഐസ് ഫാക്ടറിയിൽ നൗഷാദ് ജോലി ചെയ്തിരുന്നു.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
July 28, 2023 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണാതായ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയതിന് ഭാര്യ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഭർത്താവിനെ പൊലീസ് കണ്ടെത്തി